തൃശൂർ: പുത്തൂർ സൂവോളജിക്കൽ പാർക്കിൽ കെഎസ്ആർടിസി ഇലക്ട്രിക് ബസ്സുകളുടെ സേവനം ഉപയോഗപ്പെടുത്തും. ഇതിന്റെ ഭാഗമായി അടുത്തിടെ സാധ്യതാ പരിശോധന നടത്തിയിരുന്നു. റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജന്റെ നേതൃത്വത്തിൽ കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർ പ്രമോജ് ശങ്കർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥ ജനപ്രതിനിധി സംഘം സ്ഥലത്ത് നേരിട്ടെത്തിയാണ് പരിശോധന നടത്തിയിരുന്നത്.
പുത്തൂർ സുവോളജിക്കൽ പാർക്ക് ജനങ്ങൾക്ക് തുറന്നുനൽകുമ്പോൾ കൂടുതൽ യാത്രാ സൗകര്യങ്ങൾ പാർക്കിനകത്ത് ഒരുക്കുന്നതിനായി കെഎസ്ആർടിസി ഇലക്ട്രിക് ബസ്സുകൾ ഉപയോഗിക്കുന്നത് സംബന്ധിച്ച് ഒരു ആലോചനാ യോഗം തിരുവനന്തപുരത്ത് ചേർന്നിരുന്നു. റവന്യൂ മന്ത്രി അഡ്വ. കെ രാജൻ, വനം മന്ത്രി എ. കെ ശശീന്ദ്രൻ, ഗതാഗത മന്ത്രി കെ. ബി ഗണേഷ്കുമാർ തുടങ്ങിയവർക്കൊപ്പം റവന്യൂ, വനം, ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ കൂടി പങ്കെടുത്ത ആലോചനാ യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സാധ്യതാ പരിശോധന നടത്തിയത്.
6.5 കിലോമീറ്റർ ചുറ്റളവുള്ള പാർക്കിൽ നടന്ന് കാണുക എന്നത് ബുദ്ധിമുട്ടുള്ളവർക്കായിക്കൂടിയാണ് ബസ് സേവനങ്ങൾ ഒരുക്കുന്നത്. ടിക്കറ്റ് കൗണ്ടറിനടുത്ത് നിന്ന് ആരംഭിക്കുന്ന ബസ് പാർക്കിനകത്തു കൂടി യാത്ര ചെയ്യും. പാർക്കിനകത്തെ പ്രത്യേക പോയിന്റുകളിൽ ആളുകൾക്ക് ബസ്സിൽ നിന്ന് ഇറങ്ങുവാനും കയറുവാനുമുള്ള സൗകര്യം ഉണ്ടാകും. ഇതുവഴി ഒരു തവണ ബസ്സ് ടിക്കറ്റ് എടുക്കുന്ന ഒരാൾക്ക് ബസ്സിൽ കയറി ഓരോ പോയിന്റുകളിൽ ഇറങ്ങി കാഴ്ചകൾ ആസ്വദിച്ച് അതേ ടിക്കറ്റ് ഉപയോഗിച്ച് അടുത്ത പോയിന്റിലേക്കും അങ്ങനെ സൂവോളജിക്കൽ പാർക്ക് മുഴുവനായും ആസ്വദിക്കാനാകും. കൂടാതെ ടൂറിസം സർക്യൂട്ടിന്റെ ഭാഗമാക്കി തൃശൂർ നഗരത്തിൽ നിന്നും പുത്തൂർ സുവോളജിക്കൽ പാർക്കിലേക്കും കെഎസ്ആർടിസിയുടെ തുറന്ന വാഹനം എന്ന ആശയവും ചർച്ചയായി.






