കൊച്ചി: ലഹരിക്കെതിരായ പോരാട്ടത്തിൽ കെഎസ്‌യു മുൻപോട്ടു തന്നെ സഞ്ചരിക്കുമെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. പൊതുസമൂഹത്തിൽ വളർന്നുവരുന്ന ലഹരി ഉപയോഗത്തിനെതിരെ വ്യാപകമായ പ്രചാരണ പരിപാടികളാണ് കെഎസ്‌യു സംസ്ഥാനതലത്തിൽ തന്നെ നടത്തിവരുന്നത്. പരിപൂർണ്ണമായ ആത്മാർത്ഥതയുള്ള സമീപനമാണ് ലഹരിക്കെതിരെ കെഎസ്‌യു മുന്നോട്ടുവെക്കുന്നത്. ക്യാമ്പസുകളിൽ വളർന്നുവരുന്ന ദുസ്സഹമായ ഒരു സാഹചര്യത്തെയും കെഎസ്‌യു പ്രോത്സാഹിപ്പിക്കുകയല്ല. പൊലീസിന്റെ കളമശ്ശേരി പോളിടെക്നിക് കോളേജിലേത് മാത്രമല്ല, ഏത് നിയമ നടപടിയെയും കെ എസ് യു സ്വാഗതം ചെയ്യും.
രാഷ്ട്രീയ പ്രത്യാക്രമണങ്ങൾക്കുള്ള വേദിയായി കെഎസ്‌യു ഈ സാഹചര്യത്തെ കാണുന്നില്ലെന്നും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് ആരാണെങ്കിലും അവരെ ഒറ്റപ്പെടുത്തുമെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു. കളമശ്ശേരി പോളിടെക്നിക് കോളേജിലെ ലഹരി ഉപയോഗവുമായി പിടിയിലായവരിൽ കെഎസ്‌യു പ്രവർത്തകർ ഉണ്ടെന്നത് അടിസ്ഥാനരഹിതമായ ആരോപണമാണ്. പൊലീസിന്റെ എഫ്ഐആറിലും കെഎസ്‌യു പ്രവർത്തകർ ആരും തന്നെ ഉൾപ്പെട്ടിട്ടില്ല. അതോടൊപ്പം ലഹരി വിരുദ്ധ നിലപാടുകളിൽ എസ്എഫ്ഐയുടെ സർട്ടിഫിക്കറ്റ് കെ എസ് യുവിന് ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






