പാലക്കാട് : ഒറ്റപ്പാലം നഗരസഭയിലെ സ്‌ഥാനാർഥി നിർണയത്തെ ചൊല്ലി പ്രവർത്തനങ്ങളിൽ നിന്നു വിട്ടു നിൽക്കുന്നതായി പ്രഖ്യാപിച്ചു സിപിഎം വനിത നേതാവ്. നഗരസഭാ കൗൺസിലറും പാലപ്പുറം ലോക്കൽ കമ്മിറ്റി അംഗവും കയറംപാറ ബ്രാഞ്ച് സെക്രട്ടറിയുമായ എ.സി.പുഷ്പലതയാണു എല്ലാ പദവികളിൽ നിന്നും ഒഴിവാകുന്നതായി പ്രഖ്യാപിച്ചത്.
പാലപ്പുറം വനിത വ്യവസായ കേന്ദ്രം വാർഡിലെ സ്‌ഥാനാർഥി നിർണയത്തെ ചൊല്ലിയാണു കലാപക്കൊടി. ബ്രാഞ്ച് അറിയാതെ നേതൃത്വം സ്ഥാനാർഥിയെ തീരുമാനിച്ചെന്നും ബ്രാഞ്ചിൽ റിപ്പോർട്ട് ചെയ്യുന്നതിനു മുൻപേ പ്രചാരണം തുടങ്ങിയെന്നുമാണ് ആരോപണം. സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ മേൽക്കമ്മിറ്റികളിലെ നേതാക്കളുടെ സാന്നിധ്യത്തിൽ ചേർന്ന വാർഡ് കമ്മിറ്റി യോഗത്തിലാണു പുഷ്പലത നിലപാടു വ്യക്‌തമാക്കിയത്.
ബ്രാഞ്ചിലെ മറ്റു ചില പാർട്ടി അംഗങ്ങൾ കൂടി നേതൃത്വത്തെ അസംതൃപ്‌തി അറിയിച്ചതായാണു വിവരം. സിപിഎമ്മിൽ രാജിയില്ലെന്നിരിക്കെ വിട്ടു നിൽക്കുന്നതായി നേതൃത്വത്തെ അറിയിക്കുകയായിരുന്നു പുഷ്‌പലത. കഴിഞ്ഞ 2 തവണയും കയറംപാറ വാർഡിലെ കൗൺസിലറായിരുന്ന ഇവർ ജനാധിപത്യ മഹിള അസോസിയേഷൻ പാലപ്പുറം വില്ലേജ് പ്രസിഡന്റും കെഎസ്‌കെടിയു ഒറ്റപ്പാലം ഏരിയ കമ്മിറ്റി അംഗവുമാണ്.






