കോഴിക്കോട് : പ്രാദേശിക രാഷ്ട്രീയത്തിൽ നിർണായക സ്ഥാനമേറ്റിരിക്കുന്ന മാവൂർ, കുന്ദമംഗലം, ചാത്തമംഗലം, പെരുവയൽ, പെരുമണ്ണ, ഒളവണ്ണ, കൊടിയത്തൂർ, കുരുവട്ടൂർ എന്നിവിടങ്ങളിലെ പഞ്ചായത്തുകളിൽ ഈ തവണയും കടുത്ത മത്സരമാണ് അരങ്ങേറുന്നത്. ഓരോ വോട്ടും നിർണായകമാകുന്ന സാഹചര്യത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം ശക്തമാകുകയാണ്.
നിലവിൽ കുന്ദമംഗലം, മാവൂർ, പെരുവയൽ, പെരുമണ്ണ, കൊടിയത്തൂർ പഞ്ചായത്തുകൾ യുഡിഎഫിന്റെ നിയന്ത്രണത്തിലാണുള്ളത്. അതേസമയം ചാത്തമംഗലം, ഒളവണ്ണ, കുരുവട്ടൂർ പഞ്ചായത്തുകളിൽ എൽഡിഎഫ് ഭരണം തുടരുകയാണ്. ഭരണത്തുടർച്ചയ്ക്കായി ഇരുവിഭാഗങ്ങളും ഊർജിത പ്രചാരണവുമായി ഇറങ്ങിയിരിക്കുമ്പോൾ, ജനവിഭാഗങ്ങളുടെ പ്രതികരണം പ്രവചനാതീതമായതോടെ തെരഞ്ഞെടുപ്പ് കൂടുതൽ രസകരമാകുന്നു.
പ്രധാന മത്സരം യുഡിഎഫും എൽഡിഎഫും തമ്മിലാണെങ്കിലും, ചെറുപാർട്ടികളുടെ സാന്നിധ്യം മുന്നണികൾക്ക് വലിയ തലവേദനയായിരിക്കുകയാണ്. വിവിധ വാർഡുകളിൽ മുസ്ലിംലീഗ് ബിജെപി,എസ്ഡിപിഐ, വെൽഫെയർ പാർട്ടി,പ്രവാസി അസോസിയേഷൻ,മറ്റ് പ്രാദേശിക കൂട്ടായ്മകൾ തുടങ്ങിയവയുടെ ശക്തമായ കുതിപ്പ്, ഇരുവിധ പാർട്ടികളുടെയും പരമ്പരാഗത വോട്ട് ബാങ്ക് വിഭജിക്കാനുള്ള സാഹചര്യം സൃഷ്ടിച്ചിരിക്കുന്നു. പ്രത്യേകിച്ച് യുവാക്കളുടേയും ആദ്യവോട്ടർമാരുടേയും പിന്തുണ നേടാനുള്ള മത്സരം ശക്തമാണ്.
കുന്ദമംഗലം, മാവൂർ മേഖലകളിൽ ഇരുവിഭാഗങ്ങളും വോട്ട് ഉറപ്പിക്കാനുള്ള കനത്ത മാർച്ചുകളും വീടുതോറുമുള്ള പ്രചാരണങ്ങളും സംഘടിപ്പിച്ചു വരുന്നു. പെരുമണ്ണയും പെരുവയലും പോലെ ജനസാന്ദ്രതയേറിയ പഞ്ചായത്തുകളിൽ മത്സരഭാവം കൂടുതൽ കനക്കുകയാണ്. ഒളവണ്ണ, കുരുവട്ടൂർ പഞ്ചായത്തുകളിൽ നിലവിലെ എൽഡിഎഫ് ഭരണത്തിന് ശക്തമായ വെല്ലുവിളി ഉയരുന്ന സാഹചര്യമാണ് കണ്ടുവരുന്നത്.
പ്രാദേശിക വികസന വാഗ്ദാനങ്ങൾ, അടിസ്ഥാന സൗകര്യ പദ്ധതികൾ, സമുദായസംബന്ധമായ ചർച്ചകൾ എന്നിവയാണ് പ്രചാരണത്തിന്റെ പ്രധാന കേന്ദ്രങ്ങളിൽ ഒന്നായി മാറിയത്. എല്ലാ പഞ്ചായത്തുകളിലും സമവാക്യം മാറിയ സാഹചര്യത്തിൽ, ഈ തവണത്തെ ഫലം മുൻകാലത്തിലുള്ള രാഷ്ട്രീയ ഭൂപടത്തെ തന്നെ മറികടക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തലാണ്.










