കോഴിക്കോട് : സാമൂഹിക മാധ്യമങ്ങളിൽ വ്യക്തിഹത്യയുണ്ടാകുന്നതായി ആരോപിച്ച് പെരുമണ്ണ ഗ്രാമപഞ്ചായത്ത് വാർഡ് 14ലെ എൽഡിഎഫ് സ്ഥാനാർത്ഥി എം.എ. പ്രതീഷ് പന്തീരങ്കാവ് പോലീസിൽ പരാതി നൽകി. തനിക്കും കുടുംബാംഗങ്ങൾക്കുമെതിരെ അപകീർത്തികരമായ ശബ്ദസന്ദേശങ്ങൾ പ്രചരിപ്പിച്ചുവെന്നതാണ് പരാതിയുടെ ആധാരം.
പെരുമണ്ണയിലെ പാറക്കോട്ട് നൂറുദ്ദീനെതിരെയാണ് പ്രതീഷ് പരാതി സമർപ്പിച്ചിരിക്കുന്നത്. വാർഡ് 14 ലെ യുഡിഎഫ് സ്ഥാനാർത്ഥി അഡ്മിൻ ആയിട്ടുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ഈ വോയ്സ് മെസേജുകൾ പ്രചരിപ്പിച്ചതെന്നാണ് പ്രതീഷിന്റെ ആരോപണം. വ്യക്തിഹത്യ ലക്ഷ്യമിട്ടാണ് നൂറുദ്ദീൻ ശബ്ദസന്ദേശങ്ങൾ പ്രചരിപ്പിച്ചതെന്നും, ഇത് തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് തനിക്കെതിരായ കൃത്യസൂത്രിതമായ വ്യാജപ്രചാരണത്തിന്റെ ഭാഗമാണെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. ഡിജിറ്റൽ തെളിവുകൾ പരിശോധിച്ച ശേഷം മുന്നോട്ടുള്ള നടപടി തീരുമാനിക്കുമെന്ന് പോലീസ് അറിയിച്ചു. ഇതോടെ പെരുമണ്ണയിൽ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്കിടയിലും സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്ന വ്യാജവാർത്തകളും വ്യക്തിഹത്യകളും വീണ്ടും ചർച്ചയാകുകയാണ്.







