കോഴിക്കോട് : എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നില്ലായിരുന്നെങ്കിൽ ദേശിയപാത വികസനവും, ഗെയിൽ പൈപ്പ് ലൈൻ പദ്ധതിയും ഉൾപ്പെടെ കേരളത്തിൽ ഇന്ന് കാണുന്ന മാറ്റങ്ങൾ ഒന്നും ഉണ്ടാവുമായിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് എൽ.ഡി.എഫ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നടക്കില്ലെന്നു പറഞ്ഞ പലതും ഈ കാലത്ത് പൂർത്തിയായി. ദേശിയപാത വഴി തൃശ്ശൂരിൽ നിന്ന് കോഴിക്കോട്ടെത്താൻ രണ്ടു മണിക്കൂർ വേണ്ടി വന്നില്ല. മൊത്തത്തിൽ പൂർത്തിയാകുമ്പോഴേക്കും വലിയ മാറ്റം വരും. കിഫ്ബി ഫണ്ടുൾപ്പെടെ ഉപയോഗപ്പെടുത്തി ഒന്നരലക്ഷത്തോളം രൂപയുടെ പശ്ചാത്തല വികസനമാണ് നടത്തിയത്.
2021-ലെ തുടർഭരണമാണ് ഈ രീതിയിൽ മാറുന്നതിന് കാരണമായത്. നവജാത ശിശുമരണ നിരക്കിൽ അമേരിക്കയേക്കാൾ മെച്ചപ്പെട്ട അവസ്ഥയിലാണ് കേരളം. 5.6 ആണ് അമേരിക്കയിലെ നവജാത ശിശുമരണ നിരക്ക്. കേരളത്തിൽ അത് 5 ആണ്. രാജ്യത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനങ്ങളിൽ ഒന്നാമതായി കേരളം മാറി. കേരളം ഞങ്ങളുടെ ഹൃദയത്തിലുണ്ടെന്നാണ് അറബ് രാജ്യങ്ങളിലെ ഭരണാധികാരികൾ പറഞ്ഞത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



