കോട്ടയം: പാലാ നിയോജകമണ്ഡലത്തിലെ തദ്ദേശഭരണ സ്ഥാപനങ്ങളിൽ യുഡിഎഫിനും ബിജെപിക്കും കനത്ത പ്രഹരമേൽപിച്ച് എൽഡിഎഫ് മികച്ച വിജയം കരസ്ഥമാക്കി. യുഡിഎഫ് ശക്തികേന്ദ്രമായ ഭരണങ്ങാനം പഞ്ചായത്ത് പിടിച്ചെടുത്തതാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം. ഇവിടെ കേരള കോൺഗ്രസ് (എം) അംഗം സുധാ ഷാജി, യുഡിഎഫിലെ വിനോദ് വേരനാനിയെ പരാജയപ്പെടുത്തി പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. കാഞ്ഞിരമറ്റം വാർഡിൽ നിന്നുള്ള അംഗമായ സുധയ്ക്ക് അഞ്ച് വർഷം കാലാവധി ലഭിക്കും.
ബിജെപിയിൽ നിന്നും മുത്തോലി പഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ച എൽഡിഎഫ്, കേരള കോൺഗ്രസ് (എം) പ്രതിനിധി റൂബി ജോസിനെ പ്രസിഡന്റായി തിരഞ്ഞെടുത്തു. 14 അംഗ സമിതിയിൽ 11 പേരുടെ പിന്തുണയോടെയാണ് ഈ വിജയം. മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ റൂബിയുടെ നേതൃത്വത്തിൽ കേരള കോൺഗ്രസിന് മുത്തോലിയിൽ തനിച്ചു ഭൂരിപക്ഷമുണ്ട്. വിജയികളെ ജോസ് കെ. മാണി എം.പി ഉൾപ്പെടെയുള്ള നേതാക്കൾ അനുമോദിച്ചു.
കരൂർ പഞ്ചായത്തിൽ കോൺഗ്രസിനുള്ളിലെ ആഭ്യന്തര തർക്കം മുതലെടുത്ത് എൽഡിഎഫ് ഭരണം നിലനിർത്തി. യുഡിഎഫ് സ്വതന്ത്ര അംഗമായ പ്രിൻസ് കുര്യത്ത് എൽഡിഎഫ് പിന്തുണയോടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 17 അംഗ സമിതിയിൽ ഇരു മുന്നണികൾക്കും എട്ടു വീതം അംഗങ്ങളുണ്ടായിരുന്നെങ്കിലും സ്വതന്ത്രന്റെ നിലപാട് എൽഡിഎഫിന് തുണയായി. പാലാ നഗരസഭയിൽ സ്വതന്ത്രരെ കൂട്ടുപിടിച്ച് യുഡിഎഫ് ഭരണം പിടിച്ചെടുത്തതിനുള്ള മറുപടിയാണ് കരൂരിലെ നീക്കമെന്ന് എൽഡിഎഫ് നേതൃത്വം വ്യക്തമാക്കി.






