മലപ്പുറം: ഏറ്റവും പിന്നോക്കം നിൽക്കുന്ന വരെ ചേർത്തു പിടിക്കാൻ ക്ഷേമ പെൻഷൻ വർധിപ്പിച്ച് 62 ലക്ഷം പേരുടെ കൈകളിലെത്തിക്കാൻ സർക്കാരിന് കഴിഞ്ഞതായി മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. എൽഡിഎഫ് താനാളൂർ പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലിയുടെ സമാപന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഖജനാവിലെത്തുന്ന പണം സാധാരണക്കാരന് കൂടി നൽകുകയാണ് പെൻഷൻ വിതരണത്തിലൂടെ നടക്കുന്നത്.
എൽഡിഎഫ് തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ പറഞ്ഞതു പോലെ പെൻഷൻ തുക 2500 രൂപയാക്കി മാറ്റും. കുടുംബശ്രീയുടെ നേതൃത്വത്തിൽ സർവേ നടത്തി അതിദരിദ്രരെ കണ്ടെത്തി ആ കുടുംബങ്ങളെ ചേർത്തുപിടിച്ച് നവംബർ 1ന് അതിദരിദ്രരെ ഇല്ലാതാക്കാൻ കഴിഞ്ഞത് സർക്കാരിൻ്റെ നേട്ടമാണെന്നും മന്ത്രി പറഞ്ഞു. അടുത്തഘട്ടം സമ്പൂർണ്ണ ഭവന നിർമ്മാണം നടപ്പിലാക്കുന്ന സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വട്ടത്താണിയിൽ നിന്നും ആരംഭിച്ച റാലി പുത്തൻതെരുവിൽ സമാപിച്ചു. വിവിധ വാർഡുകളിൽ നിന്നുള്ള സ്ഥാനാർത്ഥികളും പ്രവർത്തകരും അണിനിരന്ന റാലിയും നടന്നു.തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ വി സി ശശിധരൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇ ജയൻ, ജില്ലാ കമ്മിറ്റിയംഗം എൻ ആദിൽ, താനാളൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ എം മല്ലിക, കെ മൊയ്തീൻകുട്ടി ഹാജി, റഫീഖ് മീനടത്തൂർ, ബഷീർ തുടങ്ങിയവർ സംസാരിച്ചു. പി സതീശൻ സ്വാഗതവും നെച്ചിയേങ്ങൽ മുനീർനന്ദിയും പറഞ്ഞു.



