മലപ്പുറം: മലപ്പുറത്ത് നന്നമ്പ്ര പഞ്ചായത്തിൽ ലീഗും കോൺഗ്രസ്സും തമ്മിൽ ധാരണയായി. ദിവസങ്ങൾ നീണ്ട മാരത്തൻ ചർച്ചകൾക്ക് ഒടുവിൽ നന്നമ്പ്ര പഞ്ചായത്തിൽ ലീഗും കോൺഗ്രസും സീറ്റ് ധാരണയിൽ എത്തി. വർദ്ധിച്ച മൂന്ന് സീറ്റുകളിൽ ഒന്ന് കോൺഗ്രസിന് നൽകിയാണ് പ്രശ്നം പരിഹരിച്ചത്. വർദ്ധിച്ച സീറ്റുകൾ നൽകുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് പഞ്ചായത്തിൽ ദിവസങ്ങളോളം യുഡിഎഫ് സഖ്യത്തെ അനിശ്ചിതത്തിൽ ആക്കിയത്. വർദ്ധിച്ച സീറ്റുകളിൽ ഒന്ന് നൽകണമെന്നും ചെറുമുക്കിലെ ഒരു വാർഡിൽ ഇരു പാർട്ടികളുടെയും പൊതുസ്വതന്ത്രനെ നിർത്തണം എന്നായിരുന്നു കോൺഗ്രസിന്റെ ആവശ്യം ഇത്തരത്തിൽ എട്ടര സീറ്റ് വേണം എന്ന ആവശ്യത്തിൽ കോൺഗ്രസ് ഉറച്ചുനിന്നു. അതേസമയം സീറ്റുകളിൽ ഒന്നും അധികമായി നൽകില്ലെന്നും കോൺഗ്രസ് മത്സരിക്കുന്ന പത്തൊമ്പതാം വാർഡ് ലീഗിന് നൽകി പകരം ഒന്നാം വാർഡ് കോൺഗ്രസിന് നൽകാം എന്നായിരുന്നു ലീഗിന്റെ നിലപാട്. എന്നാൽ ഇത് അംഗീകരിക്കാൻ കോൺഗ്രസ് തയ്യാറായില്ല. നിലവിലുള്ള വാർഡുകൾക്ക് പുറമെ ഒരു സീറ്റും ഒരു വാർഡിൽ ഒരു സ്വതന്ത്രനും നിർത്തണം എന്നതായിരുന്നു കോൺഗ്രസിന്റെ ആവശ്യം. കഴിഞ്ഞ തവണ തട്ടത്തലം വാർഡിൽ ഇരു പാർട്ടികളും പൊതു സ്വതന്ത്രൻ ആയാരുന്നു മത്സരിച്ചത്.അതേ രീതിയിൽ ചെറുമുക്കിലും വേണം എന്നായിരുന്നു കോൺഗ്രസിന്റെ ആവശ്യം. പഞ്ചായത്ത് തലത്തിലും പിന്നീട് ജില്ലാതലത്തിലും നടത്തിയ ചർച്ചകൾ പരാജയപ്പെട്ടു. തുടർന്ന് പഞ്ചായത്ത് മണ്ഡലം നേതാക്കൾ ഇടപെട്ട് പരിഹരിക്കാൻ ജില്ലാ നേതൃത്വം നിർദ്ദേശിക്കുകയായിരുന്നു. ഈ അടിസ്ഥാനത്തിൽ ഒന്നാം വാർഡ് കോൺഗ്രസിന് നൽകാമെന്ന വാഗ്ദാനം ചെയ്തിരുന്നെങ്കിൽ പത്തൊമ്പതാം വാർഡ് നൽകിയില്ല എന്നുള്ള കോൺഗ്രസിന്റെ മറുപടിയെ തുടർന്ന് ഒന്നാം വാർഡും നൽകാൻ ലീഗ് തയ്യാറായില്ല. ഇതോടെ ചർച്ച വഴിമുട്ടുകയും കോൺഗ്രസ് എൽഡിഎഫ് നേതൃത്വത്തിലുള്ള സേവ് നന്ത്രം ഫോറത്തോടൊപ്പം ചേർന്നു മത്സരിക്കാൻ പ്രാഥമിക ചർച്ചകൾ നടത്തി. വർദ്ധിപ്പിച്ച ഒരു സീറ്റിൽ ചെറുമുക്കിൽ പൊതു സ്വതന്ത്രനേയും നിർത്തണമെന്നാണ് കോൺഗ്രസിന്റെ ഡിമാൻഡ് ഈ വിഷയത്തിൽ പുറകോട്ട് പോകില്ലെന്നനിലപാടിൽ ആയിരുന്നു കോൺഗ്രസ്. പിന്നീട് ലീഗ് വിട്ടുവീഴ്ച ചെയ്യാൻ തീരുമാനിക്കുകയും ഒന്നാം വാർഡ് കോൺഗ്രസിന് നൽകാൻ തയ്യാറാവുകയായിരുന്നു. എന്നാൽ ചെറുമുക്കിൽ ഇരു പാർട്ടികളും പൊതു സ്വതന്ത്രൻ എന്ന നിർദ്ദേശം ലീഗ് തള്ളിക്കളഞ്ഞു. ഇത്തരത്തിൽ ആണെങ്കിൽ ഇത്ര മുന്നോട്ടു പോയാൽ മതി എന്നായിരുന്നു ലീഗിന്റെ തീരുമാനം. ഈ തീരുമാനം അംഗീകരിക്കുകയാണെങ്കിൽ യുഡിഎഫുമായി സഹകരിച്ചു പോകാനും അല്ലെങ്കിൽ ഇന്ന് ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു മുന്നോട്ടു പോകുമെന്നും ലീഗ് അറിയിച്ചു. കോൺഗ്രസിന്റെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ മറ്റു മാർഗ്ഗം നോക്കാൻ കോൺഗ്രസും തീരുമാനിച്ചു.ഇതിനിടെ ലീഗിനെതിരെയുള്ള ഫോറം ആയി കോൺഗ്രസ് നേതൃത്വം ചർച്ച നടത്തുകയും ചെയ്തു. പിന്നീട് കോൺഗ്രസിന്റെ യോഗത്തിൽ ലീഗിന്റെ വാഗ്ദാനം അംഗീകരിക്കുകയും ഇന്ന് രാവിലെ നടന്ന ലീഗിന്റെയും കോൺഗ്രസിന്റെയും യോഗത്തിൽ തീരുമാനിക്കുകയും ചെയ്തു. ലീഗ് 14 സീറ്റിലും8 സീറ്റിൽ കോൺഗ്രസും 2 സീറ്റിൽ വെൽഫയർപാർട്ടിയും മത്സരിക്കും.ഇന്നത്തെ ചർച്ചയിൽ കെപി ഹൈദ്രോസ് തങ്ങൾ, കാവുങ്ങൽ കുഞ്ഞിമരക്കാർ, ലക്കി റസാഖ് ഹാജി, എൻ വി മൂസക്കുട്ടി, മുത്തവ സജിത്ത് കച്ചേരി, ബാവ ചെറുമുക്ക്, എം സി കുഞ്ഞുട്ടി തുടങ്ങിയവർ സംസാരിച്ചു.






