തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ സി.പി.ഐ സ്ഥാനാർഥിയായി മത്സരിക്കുന്ന എഴുത്തുകാരനും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ അപ്രതീക്ഷിതമായാണ് സ്ഥാനാർഥിത്വം ലഭിച്ചതെന്ന് പറയുന്നു. പാർട്ടി സംസ്ഥാന എക്സിക്യുട്ടീവിന് പിന്നാലെ ബിനോയ് വിശ്വം വിളിച്ചാണ് വിവരം അറിയിച്ചതെന്നും സാംസ്‌കാരികമുഖമുള്ള സ്ഥാനാർഥിയെന്ന നിലയിൽ തന്നെ തെരഞ്ഞെടുത്തതായും അദ്ദേഹം വ്യക്തമാക്കി.
മൂന്നു ദിവസത്തിനുള്ളിൽ മണ്ഡലത്തിന്റെ പലഭാഗങ്ങളിലും സന്ദർശിച്ച് ചെറുസമ്മേളനങ്ങളിലൂടെ പ്രചാരണം ആരംഭിച്ചതായും കവിതയും പാട്ടുകളും വഴിയാണ് ജനങ്ങളുമായി ബന്ധം സ്ഥാപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സച്ചിദാനന്ദൻ, എം.പി. പരമേശ്വരൻ, സി.ആർ. പരമേശ്വരൻ, സാറാ ജോസഫ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി പിന്തുണ തേടിയതായും വ്യക്തമാക്കി.
ജനപ്രതിനിധിയായാലും വായനയും എഴുത്തും തുടരുമെന്നും സാംസ്‌കാരിക പ്രവർത്തനമാണ് തന്റെ പ്രാണവായുവെന്നും അദ്ദേഹം പറഞ്ഞു. മാനവികതയുടെ രാഷ്ട്രീയമാണ് താൻ പിന്തുടരുന്നതെന്നും തിരഞ്ഞെടുപ്പിൽ എതിരാളികളെ വ്യക്തിപരമായി ആക്രമിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇടതുപക്ഷ സർക്കാരിന്റെ പത്തു വർഷത്തെ ഭരണനേട്ടങ്ങൾ സാധാരണക്കാർക്ക് ഗുണകരമായതായും അതിന്റെ തുടർച്ച ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ജാതി മതഭേദമില്ലാതെ എല്ലാവർക്കും ഒരുപോലെ തുറന്നിടമാണ് തൃശ്ശൂരിലെ വടക്കുംനാഥ ക്ഷേത്രമെന്നും മനുഷ്യന്റെ രാഷ്ട്രീയം തന്നെയാണ് താൻ മുന്നോട്ടുവയ്ക്കുന്നതെന്നും ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു.






