ന്യൂഡൽഹി: അഗ്നിവീർ പദ്ധതിയുടെ ഭാഗമായി നാല് വർഷത്തെ സേവനകാലാവധി പൂർത്തിയാക്കുന്ന സൈനികരിൽ സ്ഥിരനിയമനം ലഭിക്കുന്നവരുടെ എണ്ണം വർധിപ്പിക്കാൻ കേന്ദ്രം ആലോചിക്കുന്നതായി റിപ്പോർട്ട്. നിലവിൽ അഗ്നിവീർമാരിൽ 25 ശതമാനം പേരെയാണ് സ്ഥിരമായി സായുധസേനയിൽ നിലനിർത്താൻ വ്യവസ്ഥയുള്ളത്. എന്നാൽ ഈ അനുപാതത്തിൽ മാറ്റം വരുത്താനാണ് പരിഗണനയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
2023-ൽ റിക്രൂട്ട് ചെയ്ത ആദ്യ അഗ്നിവീർ ബാച്ച് ഈ വർഷാവസാനത്തോടെ നാല് വർഷത്തെ സേവനം പൂർത്തിയാക്കാനിരിക്കെയാണ് പുതിയ ചർച്ചകൾ സജീവമായത്. റിപ്പോർട്ടുകൾ പ്രകാരം, നാവികസേനയിൽ 75 ശതമാനം വരെ അഗ്നിവീർമാരെ നിലനിർത്താൻ സാധ്യതയുണ്ട്. അതേസമയം, കരസേനയിലും വ്യോമസേനയിലും 50 ശതമാനം വീതം പേരെ സ്ഥിരപ്പെടുത്തുന്നതും പരിഗണനയിലാണെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ നാല് വർഷത്തിനിടെ വിവിധ സൈനിക ദൗത്യങ്ങളിൽ പങ്കെടുത്ത് ആധുനിക സാങ്കേതികവിദ്യകളും പുതിയ ആയുധ സംവിധാനങ്ങളും കൈകാര്യം ചെയ്യുന്നതിൽ പരിചയസമ്പന്നരായ സൈനികരെ കൂടുതൽ കാലം സേവനത്തിൽ നിലനിർത്തേണ്ടതിന്റെ ആവശ്യകതയാണ് ഈ നീക്കത്തിന് പിന്നിലെ പ്രധാന കാരണമെന്ന് വിലയിരുത്തപ്പെടുന്നു. ഇതുസംബന്ധിച്ച് മൂന്ന് സേനാവിഭാഗങ്ങളും പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാർട്മെന്റ് ഓഫ് മിലിട്ടറി അഫയേഴ്സുമായി (ഡിഎംഎ) ചർച്ച നടത്തിയേക്കുമെന്നാണ് റിപ്പോർട്ട്.
അഗ്നിവീർമാരിൽ കൂടുതൽ പേരെ സ്ഥിരപ്പെടുത്തണമെന്ന നിർദേശം നേരത്തേ ഡിഎംഎയ്ക്ക് സമർപ്പിച്ചിരുന്നെങ്കിലും, കൂടുതൽ പഠനത്തിനായി അത് തിരിച്ചയച്ചിരുന്നു. കഴിഞ്ഞ പരിശീലന വർഷത്തിൽ മാത്രം കരസേനയിലെ വിവിധ റെജിമെന്റൽ കേന്ദ്രങ്ങളിൽ ഏകദേശം 70,000 അഗ്നിവീർമാർ പരിശീലനം നേടിയതായാണ് വിവരം. അടുത്ത പരിശീലന വർഷത്തിൽ കരസേനയിലെ അഗ്നിവീർ റിക്രൂട്ട്മെന്റ് വർധിപ്പിക്കുന്നതിനായി ഏകദേശം 90,000 ഒഴിവുകൾ വിജ്ഞാപനം ചെയ്യാനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.


