എപ്പോഴും പാല് ചുരത്തുന്ന കറവപ്പശുവാണ് സർക്കാരിനെ സംബന്ധിച്ച് മദ്യശാലകൾ. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ സംസ്ഥാനം കടന്നുപോകുമ്പോഴും പിടിച്ചുനിർത്തുന്നത് മദ്യശാലകളും ലോട്ടറിയുമാണ്.
സാമ്പത്തിക പ്രതിസന്ധി നേരിടാൻ ബിവ്റേജസ് കോർപറേഷനിൽ നിന്നു ഗാലനേജ് ഫീ വഴി 200 കോടി രൂപ കണ്ടെത്തുമെന്ന കഴിഞ്ഞ ബജറ്റ് പ്രഖ്യാപനം സർക്കാരിന് നടപ്പാക്കാനായില്ല. ഗാലനേജ് ഫീ ഉയർത്തിയാൽ മദ്യവില വർധിപ്പിക്കേണ്ടിവരുമെന്ന് ബവ്കോ നികുതി വകുപ്പിനെ ബോധ്യപ്പെടുത്തിയിരുന്നു. ഇതോടെ നികുതി വകുപ്പ് തീരുമാനം തൽക്കാലത്തേക്ക് മരവിപ്പിക്കുകയായിരുന്നു.
ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന് ലീറ്ററിന് 10 രൂപ വീതം ബവ്കോയിൽനിന്നു ഗാലനേജ് ഫീ ഈടാക്കുമെന്നായിരുന്നു ബജറ്റ് പ്രഖ്യാപനം. മദ്യവില വർധിപ്പിക്കില്ലെന്നു പ്രഖ്യാപനവേളയിൽത്തന്നെ മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞിരുന്നെങ്കിലും ബവ്കോ സമർപ്പിച്ച കണക്കുകൾ നേരെ വിപരീതമായിരുന്നു. 200 കോടിയുടെ വാർഷിക വരുമാനമാണ് സർക്കാർ ലക്ഷ്യമിട്ടതെങ്കിലും 300 കോടി രൂപ ഈയിനത്തിൽ നൽകേണ്ടിവരുമെന്നാണു ബവ്കോയുടെ കണക്കെടുപ്പിൽ കണ്ടെത്തിയത്. ബവ്കോ ലാഭമുണ്ടാക്കുമ്പോൾ ഇത് ബുദ്ധിമുട്ടുണ്ടാകില്ലെങ്കിലും, ലാഭം കുറയുന്ന സാഹചര്യത്തിൽ ഇത് ബാധ്യതയാവുകയും മദ്യവില ഉയർത്തേണ്ടിവരികയും ചെയ്യുമെന്നായിരുന്നു റിപ്പോർട്ട്.




