കോഴിക്കോട്: വ്യാഴാഴ്ച നടക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനായി കോഴിക്കോട് ജില്ല നാടും നഗരവും സജ്ജമായി.
പോളിങ്ങിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിങ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ജില്ലയിൽ ആകെ 4283 കൺട്രോൾ യൂണിറ്റുകളും 11020 ബാലറ്റ് യൂണിറ്റുകളുമാണ് വോട്ടെടുപ്പിനായി സജ്ജീകരിച്ചിട്ടുള്ളത്. ഇതിൽ 3940 കൺട്രോൾ യൂണിറ്റുകളും 10060 ബാലറ്റ് യൂണിറ്റുകളും വിതരണം ചെയ്‌തു.
സമാധാനപരവും സുരക്ഷിതവുമായ വോട്ടെടുപ്പ് ഉറപ്പാക്കാൻ ജില്ലയിൽ വൻ പോലീസ് സന്നാഹത്തെയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. നഗര പരിധിയിൽ 2100 പോലീസുകാർ ഉൾപ്പെടെ 3000 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു.
റൂറൽ പരിധിയിൽ 3000 പോലീസുകാരും 1000 ആർ.ആർ.ആർ.എഫ് (Rapid Response and Rescue Force) അംഗങ്ങളും ഉൾപ്പെടെ 4500 ഓളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിട്ടുള്ളത്.
ഡിസംബർ 11ന് രാവിലെ ആറ് മണിക്ക് മോക്ക് പോൾ നടത്തും. വോട്ടെടുപ്പ് രാവിലെ ഏഴ് മണിക്ക് ആരംഭിച്ച് വൈകിട്ട് ആറ് മണിക്ക് അവസാനിക്കും. വോട്ടെണ്ണൽ ഡിസംബർ 13ന് രാവിലെ എട്ട് മണിക്ക് തുടങ്ങും.
പോളിങ് പാർട്ടികൾ, സെക്ടറൽ ഓഫീസർമാർ, പോലീസ് എന്നിവർക്കായി 2000-ത്തോളം വാഹനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ, ഹരിത പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം അഞ്ചു ലക്ഷം രൂപ പിഴ ഈടാക്കിയതായും കളക്ടർ അറിയിച്ചു.വാർത്താസമ്മേളനത്തിൽ ഡി.സി.പി. അരുൺ കെ. പവിത്രൻ, അഡീഷണൽ എസ്.പി. (റൂറൽ) എ.പി. ചന്ദ്രൻ, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ഗോപിക ഉദയൻ എന്നിവരും പങ്കെടുത്തു.






