കോട്ടയം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കോട്ടയം നിയോജക മണ്ഡലത്തിൽ യുഡിഎഫ് വലിയ മുന്നേറ്റം നടത്തിയപ്പോൾ എൽഡിഎഫിന് നേരിട്ടത് കനത്ത തിരിച്ചടി. എന്നാൽ മുന്നണിയിലുണ്ടായ ഈ തളർച്ചയ്ക്കിടയിലും സീറ്റുകൾ വർദ്ധിപ്പിച്ച് കരുത്ത് തെളിയിച്ചിരിക്കുകയാണ് കേരള കോൺഗ്രസ് (എം). എൽഡിഎഫിലെ മറ്റു പ്രധാന കക്ഷികൾക്കെല്ലാം സീറ്റുകൾ നഷ്ടമായപ്പോഴും മികച്ച പ്രകടനം കാഴ്ചവെക്കാൻ കേരള കോൺഗ്രസിന് സാധിച്ചു.
കോട്ടയം നഗരസഭയിൽ കഴിഞ്ഞ തവണ ഒരു സീറ്റ് മാത്രമുണ്ടായിരുന്ന പാർട്ടി, ഇത്തവണ അത് രണ്ടായി ഉയർത്തി. നിയോജക മണ്ഡലം പ്രസിഡന്റ് ജോജി കുറത്തിയാടൻ ശക്തമായ പോരാട്ടത്തിനൊടുവിൽ വിജയിച്ചു കയറിയത് പാർട്ടിയ്ക്ക് ഇരട്ടിമധുരമായി. നഗരസഭയിൽ സിപിഎമ്മിനും സിപിഐയ്ക്കും സീറ്റുകൾ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് കേരള കോൺഗ്രസിന്റെ ഈ നേട്ടം. കഴിഞ്ഞ തവണ മൂന്ന് സീറ്റുകളുണ്ടായിരുന്ന സിപിഐ ഇത്തവണ ഒന്നിലേക്ക് ഒതുങ്ങി. എട്ട് സീറ്റുകളുണ്ടായിരുന്ന ബിജെപിയുടെ നില ആറിലേക്കും താഴ്ന്നു.
നഗരസഭയ്ക്ക് പുറമെ പനച്ചിക്കാട് പഞ്ചായത്തിലും കേരള കോൺഗ്രസ് (എം) തങ്ങളുടെ സാന്നിധ്യം അറിയിച്ചു. കഴിഞ്ഞ തവണ സീറ്റുകളൊന്നുമില്ലാതിരുന്ന പനച്ചിക്കാട് പഞ്ചായത്തിൽ ഇത്തവണ എൽഡിഎഫിനായി ഒരു സീറ്റിൽ വിജയിക്കാൻ കേരള കോൺഗ്രസിന് സാധിച്ചു. തദ്ദേശ പോരിൽ മുന്നണിക്ക് മൊത്തത്തിൽ തിരിച്ചടിയുണ്ടായപ്പോഴും കോട്ടയത്തെ തങ്ങളുടെ സ്വാധീനമേഖലകളിൽ കരുത്തുറ്റ പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞത് കേരള കോൺഗ്രസ് (എം) ക്യാമ്പുകളിൽ വലിയ ആവേശം പകരുന്നുണ്ട്.






