കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് ഗോദയിൽ മട്ടന്നൂർ മണ്ഡലത്തിൽ സിപിഎം സ്ഥാനാർത്ഥിയായി വി.കെ. സനോജ് എത്തുമ്പോൾ, രാഷ്ട്രീയത്തിനപ്പുറം അദ്ദേഹത്തിന്റെ വ്യക്തിത്വം ചർച്ചയാവുകയാണ് സമൂഹമാധ്യമങ്ങളിൽ. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയും അഖിലേന്ത്യ ജോയിന്റ് സെക്രട്ടറിയുമായ സനോജിനെക്കുറിച്ച് സുഹൃത്ത് രജീഷ് കുമാർ അഭിമന്യു പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ വോട്ട് തേടി ഇറങ്ങുന്നതിന് മുൻപേ, ജീവിതത്തിലെ വലിയൊരു പരീക്ഷണം അതിജീവിച്ച് വിജയിച്ച മനുഷ്യനാണ് സനോജ് എന്ന് ഈ കുറിപ്പ് സാക്ഷ്യപ്പെടുത്തുന്നു.
എസ്എഫ്ഐ ജില്ലാ നേതാവായിരിക്കെ കൃഷ്ണമേനോൻ വനിതാ കോളേജിലെ വിദ്യാർത്ഥിനിയായിരുന്ന ജസ്നയുമായി സനോജ് പ്രണയത്തിലാവുന്നത്. പ്രണയം വിവാഹത്തിലെത്താൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ജസ്നയെ മാരകമായ രോഗം പിടികൂടുന്നത്. സന്തോഷം നിറയേണ്ട കല്യാണവീട് നിമിഷനേരം കൊണ്ട് ആശങ്കയുടെ നിഴലിലായി. എന്നാൽ ആ പ്രതിസന്ധിയിൽ ജസ്നയുടെ കൈകൾ മുറുകെ പിടിക്കാൻ സനോജ് തീരുമാനിക്കുകയായിരുന്നു. മംഗലാപുരത്തെയും കൊച്ചിയിലെയും വെല്ലൂരിലെയും ആശുപത്രികളിൽ മരണത്തോട് മല്ലിട്ട ജസ്നയ്ക്കൊപ്പം നിഴലായി സനോജ് ഉണ്ടായിരുന്നു. രോഗശയ്യയിലായ തന്റെ പ്രണയിനിയെ മരണമുഖത്ത് നിന്ന് ജീവിതത്തിലേക്ക് കൈപിടിച്ചു നടത്തിയ ആ കഠിനമായ ദിവസങ്ങളെക്കുറിച്ച് രജീഷ് കുമാർ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ ഇങ്ങനെ വിവരിക്കുന്നു:
”ഒരാളെ വിലയിരുത്താൻ അയാളുടെ ദൈർഘ്യമേറിയ പ്രസംഗങ്ങൾ കേൾക്കുകയോ പ്രത്യയശാസ്ത്ര ഗ്രാഹ്യം നിറഞ്ഞ എഴുത്തുകൾ വായിക്കുകയോ ചെയ്യേണ്ടതില്ല. ഏറ്റവും പ്രിയപ്പെട്ട ഒരാളുടെ വേദനയ്ക്കു മുന്നിൽ അയാൾ എങ്ങനെയാണ് നിൽക്കുന്നത് എന്ന് കണ്ടാൽ മതി. ഞാൻ സഖാവ് വി കെ സനോജിനെ കൂടുതൽ അടുത്തറിയുന്നത്, അത്രമേൽ കനത്ത പ്രതിസന്ധികളെ വ്യക്തിജീവിതത്തിൽ അദ്ദേഹം നേരിടുന്ന ഒരു കാലത്താണ്. മംഗലാപുരത്ത് ജസ്ന സുഖമില്ലാതെ അഡ്മിറ്റ് ആയപ്പോൾ സനോജേട്ടന്റെ ഫോൺ വന്നു. കണ്ണൂരിലെ കൊയ്ലി ഹോസ്പിറ്റലിൽ നിന്ന് മാറ്റിയ അവളെയും കൊണ്ട് നടത്തിയ ആ യാത്രകൾ ജീവനും കൊണ്ടുള്ള ഓട്ടമായിരുന്നു. വിവാഹ തീയതി പോലും നിശ്ചയിച്ച സമയത്താണ് ജസ്ന ഗുരുതരാവസ്ഥയിലാകുന്നത്. വെല്ലൂരിൽ വെച്ചാണ് ഒടുവിൽ അവൾ ജീവിതത്തിലേക്ക് തിരിച്ചു വരുന്നത്. ഈ പ്രതിസന്ധി കാലമത്രയും വി കെ ഒരു കുഞ്ഞിനെപ്പോലെ ജസ്നയെ കരുതലോടെ നോക്കി. വീണുപോകാതെ താങ്ങായി നിന്നു. ഒടുവിൽ അവർ സ്വപ്നം കണ്ട ജീവിതത്തിലേക്ക് പതിയെ കൈപിടിച്ച് നടത്തിച്ചു.”
രക്തത്തിലെ ഗുരുതരമായ അണുബാധയെത്തുടർന്ന് ഡോക്ടർമാർ പോലും കൈവിടുമെന്ന് കരുതിയ അവസ്ഥയിൽ നിന്നുമാണ് സനോജിന്റെ കരുതലും ആത്മബലവും ജസ്നയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. സിനിമയെ വെല്ലുന്ന അതിജീവനത്തിന്റെ ആ കഥയിൽ സനോജ് ഒരു കാമുകൻ എന്നതിലുപരി വലിയൊരു മനുഷ്യസ്നേഹിയായി മാറുകയായിരുന്നു. ഒരു ജനപ്രതിനിധിക്ക് വേണ്ട ഏറ്റവും വലിയ ഗുണം സഹജീവികളുടെ വേദന തിരിച്ചറിയാനുള്ള കഴിവാണ്. ആ അർത്ഥത്തിൽ വി.കെ. സനോജ് എന്ന സ്ഥാനാർത്ഥി മട്ടന്നൂരിന് അർഹനായ വ്യക്തിയാണെന്ന് രജീഷ് കുറിക്കുന്നു. മട്ടന്നൂർ മണ്ഡലത്തിൽ മത്സരിക്കുന്നതിന് മുൻപേ ജീവിതത്തിൽ ജയിച്ച ഒരാളാണ് വി.കെ. സനോജെന്നും അദ്ദേഹം കുറിപ്പിലൂടെ ഓർമ്മിപ്പിക്കുന്നു.മട്ടന്നൂർ മണ്ഡലം രൂപീകൃതമായ കാലം തൊട്ടുള്ള വൈകാരിക ബന്ധം സനോജിനുണ്ട്. മട്ടന്നൂർ കോളേജിൽ നിന്ന് തുടങ്ങിയ ആ ആത്മബന്ധം ഇന്നും തുടരുന്നു. തന്റെ ജീവിതത്തിലെ കഠിനമായ പോരാട്ടങ്ങളിൽ കാണിച്ച അതേ നിശ്ചയദാർഢ്യം, നാടിന്റെ വികസനത്തിലും ജനക്ഷേമത്തിലും അദ്ദേഹം കാത്തുസൂക്ഷിക്കുമെന്ന പ്രതീക്ഷയിലാണ് മണ്ഡലത്തിലെ വോട്ടർമാർ.






