പാലക്കാട്: ഡിസംബർ- ജനുവരി മാസങ്ങളിൽ പുഷ്പമേള നടക്കുന്നതു പ്രതീക്ഷിച്ചെത്തുന്നവരുടെ തിരക്കാണ് മലമ്പുഴ ഉദ്യാനത്തിൽ. നവീകരണം നടക്കുകയാണെന്നും പ്രവേശനമില്ലെന്നും പറയുമ്പോൾ അണക്കെട്ടിന്റെ മുകൾഭാഗം കണ്ട് ആസ്വദിച്ചും റോപ്‌വേയിൽ കയറി ഉദ്യാനം കണ്ടും മടക്കം.
ക്രിസ്‌മസ് അവധി തുടങ്ങിയതുമുതൽ അനുഭവപ്പെട്ടതാണ് തിരക്കെന്ന് സമീപത്ത് കച്ചവടം നടത്തുന്നവരും പറയുന്നു. നിരാശയോടെ മടങ്ങേണ്ടിവരുമ്പോഴും ഉദ്യാനം അടിമുടി മാറുമ്പോൾ ഇനിയും വരാമല്ലോയെന്ന പ്രതീക്ഷയും പങ്കുവെക്കുന്നുണ്ട് സന്ദർശകർ. 2025 സെപ്റ്റംബർ 11-നാണ് നവീകരണത്തിനായി ഉദ്യാനം അടച്ചിട്ടത്. ‘സ്വദേശ് ദർശൻ 2.0’ പദ്ധതിയിൽ 75 കോടി രൂപയുടെ നിർമാണ പദ്ധതികളാണ് നടക്കുന്നത്. ജോലികൾ വേഗം നടത്തുന്നുണ്ടെന്നും ആദ്യഘട്ട ജോലികൾ മാർച്ചിൽ തീർക്കാനാണ് നിർദേശം ലഭിച്ചിരിക്കുന്നതെന്നും കരാറെടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി പ്രതിനിധികൾ പറഞ്ഞു.
റോക്ക് ഗാർഡൻ, ജാപ്പനീസ് പാർക്ക്, മ്യൂസിക് ഫൗണ്ടനുകൾ തുടങ്ങിയവ പുതിയ ആകർഷണങ്ങളോടെ മാറ്റാനാണ് ലക്ഷ്യമിടുന്നത്. ഉദ്യാനം രൂപകല്പനചെയ്യുന്നത് കണ്ണൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എസ്‌കെ ഫൗണ്ടേഷനാണ്. 40.34 ഏക്കറോളമുള്ള ഉദ്യാനത്തിൽ കുട്ടികളുടെ പാർക്കിന്റെ ജോലികളാണ് വേഗം നടക്കുന്നത്. മറുഭാഗത്ത് ജലധാരകളും വിളക്കുകളും പ്രവർത്തിപ്പിക്കാനുള്ള കേബിൾ വയറുകളും പൈപ്പുകളും ഉദ്യാനത്തിനു ചുറ്റും ഘടിപ്പിക്കുന്ന പണികളും നടക്കുന്നുണ്ട്. കവാടത്തിനോടുചേർന്ന് വിവിധയിടങ്ങളിലേക്കുള്ള നടപ്പാതകളിൽ തറയോട് വിരിക്കാനായി റോഡ് പൊളിച്ചിട്ടിരിക്കുകയാണ്. ഈ ജോലികൾക്കുശേഷം ഉദ്യാനത്തിൽ പുല്ലുകൾ പിടിപ്പിക്കും.
നടപ്പാതകൾക്കരികിൽ ഇരിപ്പിടങ്ങൾ, പൂന്തോട്ടമൊരുക്കൽ എന്നിവയും അവസാനഘട്ടത്തിൽ നടക്കും. നിലവിൽ മരങ്ങളൊന്നും മുറിച്ചുമാറ്റിയിട്ടില്ലെങ്കിലും അപകടകരമായി നിൽക്കുന്ന മരങ്ങൾ നീക്കിയേക്കുമെന്ന് അധികൃതർ പറഞ്ഞു. കാലങ്ങളായി ഉപയോഗിക്കാനാകാതെ കിടക്കുന്ന നീന്തൽക്കുളങ്ങളും നവീകരിക്കാൻ പദ്ധതിയുണ്ട്. സന്ദർശകരുടെ തിരക്കുണ്ടാകുമ്പോഴും ഉദ്യാനത്തിലെ ഒരു ശൗചാലയം പോലും ഉപയോഗിക്കാനാകില്ലെന്ന പരാതികൾക്കാണ് പുതിയ നവീകരണത്തിൽ പരിഹാരമാകുന്നത്. ശൗചാലയങ്ങൾക്കായി അഞ്ചു കെട്ടിടങ്ങളാണ് പുതുതായി പണിയുന്നത്. ഇതിൽ രണ്ടെണ്ണം തയ്യാറായി. ചിലത് പൊളിച്ചു പണിയുകയാണ്.






