മുംബൈ: കുടുംബവഴക്കിനെത്തുടർന്ന് മുംബൈയിലെ മുളുണ്ട് റെയിൽവേ സ്റ്റേഷനിൽ 13 വയസുകാരനായ മകന്റെ മുന്നിൽവച്ച് ഭർത്താവ് ഭാര്യയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി. ഉത്തർപ്രദേശ് സ്വദേശിനിയായ പുഷ്പ ഗുപ്ത (36) ആണ് ക്രൂരമായ ഈ ആക്രമണത്തിൽ മരിച്ചത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഭർത്താവ് രാജ്കുമാർ ഗുപ്തയെ ഗുജറാത്തിലെ സൂറത്തിൽ നിന്ന് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു.
മാർച്ച് 14-ന് രാവിലെ മുളുണ്ട് റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. പുഷ്പയും രാജ്കുമാറും തമ്മിൽ നിരന്തരം തർക്കങ്ങൾ നിലനിന്നിരുന്നതായും ഇത് സംബന്ധിച്ച് നേരത്തെ പരാതികൾ നൽകിയിരുന്നതായും ബന്ധുക്കൾ പറയുന്നു. സൈന്യത്തിൽ ജോലി ചെയ്യുന്ന പുഷ്പയുടെ സഹോദരൻ കമലേഷ് കുമാർ ഗുപ്ത, സഹോദരിയേയും മക്കളേയും നാട്ടിലേക്ക് കൊണ്ടുപോകാനായി മുംബൈയിൽ എത്തിയതായിരുന്നു.
സംഭവം നടന്ന ദിവസം പുഷ്പയും മകനും കമലേഷിനൊപ്പം റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നു. എന്നാൽ തന്റെ ആർമി ഐഡി കാർഡ് രാജ്കുമാറിന്റെ വീട്ടിൽ മറന്നുവെച്ചതിനാൽ അത് എടുക്കാനായി കമലേഷ് തിരികെ പോയി. ഈ സമയം പ്രകോപിതനായ രാജ്കുമാർ കമലേഷിനെ വീട്ടിനുള്ളിലിട്ട് പൂട്ടിയിട്ട ശേഷം റെയിൽവേ സ്റ്റേഷനിലേക്ക് എത്തുകയും മകന്റെ മുന്നിൽ വെച്ച് പുഷ്പയെ ഓടിക്കൊണ്ടിരുന്ന ലോക്കൽ ട്രെയിനിന് മുന്നിലേക്ക് തള്ളിയിടുകയുമായിരുന്നു.
കൃത്യത്തിന് ശേഷം രക്ഷപ്പെട്ട പ്രതി മുംബൈയിലെ വിവിധ സ്റ്റേഷനുകൾ വഴി കടന്നുകളയാൻ ശ്രമിച്ചു. മുളുണ്ടിൽ നിന്ന് താനെയിലേക്കും അവിടെ നിന്ന് ദാദർ, വിരാർ എന്നിവിടങ്ങളിലേക്കും പോയ പ്രതി വിരാറിൽ നിന്ന് ഗുജറാത്തിലേക്കുള്ള ട്രെയിനിൽ കയറുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെയും മകന്റെ മൊഴിയുടെയും അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ സൂറത്തിൽ വെച്ചാണ് ഇയാൾ പിടിയിലായത്.





