പാലക്കാട്: തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സിപിഎമ്മിൽ കൂട്ടരാജി. ജില്ലാ നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ച ഏരിയ കമ്മിറ്റി അംഗത്തെ തരംതാഴ്ത്തിയതിൽ പ്രതിഷേധിച്ച് 20 ഓളം പേർ പാർട്ടി വിടുമെന്ന് റിപ്പോർട്ട്.
കഴിഞ്ഞ ദിവസമാണ് പാലക്കാട് ഏരിയ കമ്മിറ്റി അംഗമായിരുന്ന അബ്ദുൽ ഷുക്കൂറിനെ പാർട്ടി തരംതാഴ്ത്തിയത്. ജില്ലാ നേതൃത്വത്തോടുള്ള തർക്കത്തെ തുടർന്നാണ് നടപടി. ഇതിന് പിന്നാലെ അബ്ദുൽ ഷുക്കൂർ പാർട്ടിയിൽ നിന്ന് രാജിവെച്ചു.
പാർട്ടി യോഗത്തിൽ ജില്ലാ നേതൃത്വവുമായി ഉണ്ടായ വാക്കുതർക്കത്തിനുശേഷമാണ് നടപടി ഉണ്ടായതെന്നാണ് വിവരം. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ. എൻ. സുരേഷ് ബാബുവുമായുള്ള തർക്കമാണ് സംഭവത്തിന് തുടക്കം കുറിച്ചതെന്നും റിപ്പോർട്ടുകൾ പറയുന്നു.
രാജിവെച്ച ശേഷം അബ്ദുൽ ഷുക്കൂർ കൂടുതൽ സ്വതന്ത്രമായി മുന്നോട്ട് പോകുമെന്ന് സാമൂഹിക മാധ്യമങ്ങളിൽ പ്രതികരിച്ചു. അതേസമയം, അദ്ദേഹത്തിന്റെ രാജിക്ക് പിന്നാലെ ബിജെപി നേതാക്കൾ രംഗത്തെത്തി, “ആദ്യ വിക്കറ്റ് വീണു” എന്നായിരുന്നു പ്രതികരണം.
മുൻപും പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്ത് ഷുക്കൂറിന്റെ അതൃപ്തി വാർത്തകളിൽ ഇടം നേടിയിരുന്നു. അന്ന് സിപിഎം നേതൃത്വം വിഷയങ്ങൾ വാർത്തകളാണെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞിരുന്നുവെങ്കിലും പിന്നീട് അനുനയിപ്പിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്.






