ഭോപ്പാൽ: ഹണിമൂണിനിടെ കാണാതായ മധ്യപ്രദേശ് സ്വദേശികളായ ദമ്പതികളിൽ ഭർത്താവിന്റെ മൃതദേഹം കണ്ടെത്തി.
രാജാ രഘുവംശി- സോനം ദമ്പതികളിൽ ഭർത്താവിൻ്റെ മൃതദേഹം രാജായുടെ സഹോദരനായ വിപിൻ രഘുവംശിയാണ് തിരിച്ചറിഞ്ഞത്. മേഘാലയിലേക്കാണ് ദമ്പതികൾ ഹണിമൂണിനായി പോയത്. ഭാര്യക്കായുള്ള തിരച്ചിൽ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.
അതേസമയം ദമ്പതികളെ തട്ടിക്കൊണ്ടുപോയതാണെന്ന് രാജയുടെ സഹോദരൻ നേരത്തെ പറഞ്ഞിരുന്നു. വടക്കുകിഴക്കൻ സംസ്ഥാനത്ത് ഇരുചക്ര വാഹനങ്ങൾ വാടകയ്ക്ക് കൊടുക്കുന്നവർക്കും പ്രാദേശിക ഹോട്ടൽ ജീവനക്കാരുടെ ഗൈഡുകൾക്കും സംഭവത്തിൽ പങ്കുണ്ടാകാമെന്നാണ് സഹോദരൻ്റെ ആരോപണം. ട്രാൻസ്പോർട്ട് ബിസിനസ് നടത്തുന്ന കുടുംബമാണ് രാജാ രഘുവംശിയുടേത്. കഴിഞ്ഞ
മേയ് 11ന് വിവാഹം കഴിഞ്ഞ ഇരുവരും ഹണിമൂൺ യാത്ര തിരിച്ചത് മെയ് 20നായിരുന്നു.
ഗുവാഹാട്ടിയിലെ ക്ഷേത്ര സന്ദർശനം കഴിഞ്ഞ് ഇരുവരും മേഘാലയിലെ ഷില്ലോങിൽ എത്തിയിരുന്നു. തുടന്നുള്ള യാത്രയിലാണ് ഇരുവരെയും കാണാതെയാവുന്നത്. അതേസമംയം മെയ് 23ന് താൻ മകനുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്ന് രാജായുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഭക്ഷണം കഴിച്ച ശേഷം ഞങ്ങൾ യാത്ര തുടരുകയാണെന്നായിരുന്നു രാജ അമ്മയോട് പറഞ്ഞത്. എന്നാൽ പിന്നീട് ഇരുവരെയും വിളിച്ചിട്ട് കിട്ടിയില്ലെന്നും ഫോൺ സ്വിച്ച്ഓഫ് ആയിരുന്നുവെന്നും അമ്മ പറഞ്ഞു. ഫോൺനെറ്റ് വർക്കിൻ്റെ തകരാറ് കാരണമായിരിക്കാം ദമ്പതികൾ ഫോൺ എടുക്കാഞ്ഞത് എന്നായിരുന്നു ആദ്യം കരുതിയിരുന്നത്. പിന്നീട് രണ്ട് ദിവസമായിട്ടും ഫോണിൽ കിട്ടാതായതോടെ കുടുംബം പോലീസിൽ പരാതിപ്പെടുകയായിരുന്നു.






