കോട്ടയം: സഹകരണ- തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ മണ്ഡലത്തെ പ്രതിനിധീകരിച്ച് നാലര വർഷം പിന്നിടുമ്പോൾ ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ സിപിഎമ്മിന് വൻ തിരിച്ചടി. മണ്ഡലത്തിലെ പഞ്ചായത്തുകളിൽ സിപിഎമ്മിനുണ്ടായിരുന്ന ആധിപത്യം ഒരൊറ്റ പഞ്ചായത്തിലേക്ക് ചുരുങ്ങിയത് വരാനിരിക്കുന്ന 2026 നിയമസഭാ തിരഞ്ഞെടുപ്പിന്റെ സൂചനയാണ്.
2020-ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ കുമരകം, തിരുവാർപ്പ്, അയ്മനം, നീണ്ടൂർ എന്നീ നാല് ഗ്രാമപഞ്ചായത്തുകളും ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തും സി.പി.എമ്മിന്റെ ഭരണത്തിന് കീഴിലായിരുന്നു. എന്നാൽ, നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഈ പഞ്ചായത്തുകളെല്ലാം പാർട്ടിയെ കൈവിട്ട അവസ്ഥയിലാണ്. ഇപ്പോൾ തിരുവാർപ്പ് പഞ്ചായത്തിൽ മാത്രമാണ് സി.പി.എമ്മിന് ഭരണം നിലനിർത്താനായിട്ടുള്ളത്.
മന്ത്രിയുടെ സ്വന്തം മണ്ഡലത്തിൽ സി.പി.എമ്മിനുണ്ടായ ഈ വൻ വീഴ്ച പാർട്ടി കേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. വികസന പ്രവർത്തനങ്ങൾ സജീവമാണെന്ന് അവകാശപ്പെടുമ്പോഴും താഴെത്തട്ടിൽ ജനപിന്തുണ കുറയുന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന ആശങ്ക ഇടത് ക്യാമ്പിലുണ്ട്. ഭരണവിരുദ്ധ വികാരമാണോ അതോ പ്രാദേശികമായ വിഭാഗീയതകളാണോ ഈ തകർച്ചയ്ക്ക് കാരണമെന്ന ചർച്ചകൾക്കും ഈ ഫലം വഴിവെച്ചിരിക്കുകയാണ്.






