കോഴിക്കോട്: സി.പി.എമ്മിന്റെ കുപ്പായമഴിച്ചാൽ വെൽഫെയർ പാർട്ടിയുടെ പതാക ഏന്തിയതിന്റെ തഴമ്പ് കാണാമെന്ന് മുസ്ലിംലീഗ് നിയമസഭാ പാർട്ടി ഉപനേതാവ് ഡോ. എം.കെ മുനീർ. ആ തഴമ്പ് തപ്പിനോക്കിയിട്ട് മതി മറ്റുള്ളവരെ കുറ്റം പറയാൻ. വർഗ്ഗീയ കാർഡ് ഉപയോഗിച്ച് നേട്ടം കൊയ്യാമെന്നാണ് സി.പി.എം ആഗ്രഹിക്കുന്നത്. രാജ്യത്തുള്ള എല്ലാവർക്കും സ്മൃതിഭ്രംശം സംഭവിച്ചിട്ടില്ല. വെൽഫെയർ പാർട്ടിയുമായി യു.ഡി.എഫിന് സഖ്യമില്ല.
കേരളത്തിന്റെ ഗതിവിഗതികളെ നിയന്ത്രിക്കുന്ന പ്രസ്ഥാനമാണ് വെൽഫെയർ എന്ന് അവർ പോലും വിശ്വസിക്കുന്നില്ല. അവരെ പറഞ്ഞ് വലുതാക്കുന്നത് സി.പി.എമ്മാണെന്നും എം.കെ മുനീർ പറഞ്ഞു. തലശ്ശേരി, മാറാട് കലാപങ്ങളിൽ സി.പി.എമ്മിന്റെ പങ്ക് അന്വേഷണ കമ്മിഷനുകൾ കണ്ടെത്തിയതാണ്. സി.പി.എം പ്രതിപക്ഷത്ത് വന്നാൽ ഇവിടെ കലാപങ്ങൾ ആവർത്തിക്കും എന്നാണ് എ.കെ ബാലൻ പറഞ്ഞത്. ആ പ്രസ്താവന ഗൗരവത്തോടെ കാണേണ്ടതാണെന്നും എം.കെ മുനീർ കോഴിക്കോട് പറഞ്ഞു.






