ഭോപ്പാൽ: ഇന്ധനം ലാഭിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് പിന്നാലെ, മധ്യപ്രദേശിലെ മുതിർന്ന ബിജെപി നേതാവിൻറെ കൂറ്റൻ വാഹനവ്യൂഹം വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. മധ്യപ്രദേശ് ടെക്സ്റ്റ് ബുക്ക് കോർപ്പറേഷൻ ചെയർമാനായി ചുമതലയേൽക്കാൻ പോയ സൗഭാഗ്യ സിങ് താക്കൂറിന് അകമ്പടി സേവിച്ച എസ്‌യുവികളുടെ നീണ്ട നിരയാണ് വിമർശനങ്ങൾക്ക് വഴിവെച്ചത്. ഉജ്ജയിനിൽ നിന്നും തലസ്ഥാനത്തേക്ക് ഡസൻ കണക്കിന് വാഹനങ്ങളുമായി പോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ പരിഹാസവുമായി രംഗത്തെത്തി.
പശ്ചിമേഷ്യൻ സംഘർഷങ്ങൾ ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്ന സാഹചര്യത്തിൽ, രാജ്യത്തെ ഓരോ പൗരനും പെട്രോളിൻറെയും ഡീസലിൻറെയും ഉപയോഗം കുറയ്ക്കണമെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം അഭ്യർത്ഥിച്ചിരുന്നു. പൊതുഗതാഗതം ഉപയോഗിക്കാനും കാർപൂളിംഗ് പ്രോത്സാഹിപ്പിക്കാനും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ നിർദ്ദേശങ്ങൾ സ്വന്തം പാർട്ടി നേതാക്കൾ തന്നെ ലംഘിക്കുകയാണെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം. ത്യാഗം പൊതുജനങ്ങളിൽ നിന്ന് മാത്രമാണോ ഭരണാധികാരികൾ പ്രതീക്ഷിക്കുന്നതെന്ന് മധ്യപ്രദേശ് കോൺഗ്രസ് ചോദിച്ചു.
വിഷയം വിവാദമായതോടെ ബിജെപിക്കുള്ളിലും അതൃപ്തി പുകയുകയാണ്. പ്രധാനമന്ത്രി കാണിച്ചുതരുന്ന ചെലവുചുരുക്കൽ പാതയിലൂടെ സഞ്ചരിക്കാൻ പാർട്ടി നേതാക്കൾ തയ്യാറാകണമെന്ന് മധ്യപ്രദേശ് ബിജെപി അധ്യക്ഷൻ കർശന നിർദേശം നൽകി. എന്നാൽ തൻ്റെ ഔദ്യോഗിക പദവിയേൽക്കൽ ചടങ്ങുമായി ബന്ധപ്പെട്ട ഈ വാഹനവ്യൂഹത്തെക്കുറിച്ച് സൗഭാഗ്യ സിങ് ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. ലോകം അസ്ഥിരതയിലൂടെ കടന്നുപോകുമ്പോൾ അനാവശ്യ ധൂർത്ത് ഒഴിവാക്കണമെന്ന പ്രധാനമന്ത്രിയുടെ സന്ദേശം പാർട്ടി അണികൾക്ക് തന്നെ അവമതിപ്പുണ്ടാക്കുന്ന രീതിയിലാണ് ഈ സംഭവം മാറിയിരിക്കുന്നത്.






