പത്തനംതിട്ട: ഡി.ജെ. ഡാൻസിലെ പോലെ നിറവൈവിധ്യമാർന്ന ലൈറ്റുകളോടെ റോഡിലൂടെ പാഞ്ഞ ആംബുലൻസ് മോട്ടോർ വാഹനവകുപ്പ് പിടികൂടി. പത്തനംതിട്ട എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒയുടെ പ്രത്യേക സ്ക്വാഡാണ് വാഹനം പരിശോധനയ്ക്കു വിധേയമാക്കിയത്.
വൈകിട്ട് അഞ്ചോടെ എം.സി. റോഡിൽ കുളനടയ്ക്കടുത്ത് മാന്തുക ഭാഗത്ത് നിന്ന് തിരുവല്ലയിലേക്ക് പാഞ്ഞുപോയ ആംബുലൻസിൽ അസാധാരണമായ ലൈറ്റ് സംവിധാനമാണ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. ഡി.ജെ. ഡാൻസിനെ ഓർമ്മിപ്പിക്കുന്ന രീതിയിൽ വാഹനത്തിന്റെ ചുറ്റും എൽഇഡി നിറവൈവിധ്യമാർന്ന ലൈറ്റുകൾ ഘടിപ്പിച്ചിരുന്നതായി കണ്ടെത്തി.
രാത്രി 7.30ഓടെ അതേ സ്ഥലത്ത് കാത്തുനിന്ന എൻഫോഴ്‌സ്‌മെന്റ് സംഘം വാഹനം തിരിച്ചെത്തുമ്പോൾ തടഞ്ഞ് പരിശോധിച്ചു. പരിശോധനയിൽ ടൂറിസ്റ്റ് ബസുകളെപ്പോലെ നിരവധി ലൈറ്റുകളും നാല് ഹോൺ സംവിധാനവും ഘടിപ്പിച്ചിരുന്നതായി കണ്ടെത്തി. പരിശോധന സമയത്ത് ആംബുലൻസിൽ രോഗിയും ഉണ്ടായിരുന്നില്ല. നിയമലംഘനത്തെ തുടർന്ന് 11,000 രൂപ പിഴ ചുമത്തി. അനധികൃതമായി ഘടിപ്പിച്ച ലൈറ്റുകൾ നീക്കി വാഹനം പൂർവസ്ഥിതിയിലാക്കി ഏഴ് ദിവസത്തിനകം ഹാജരാക്കണമെന്ന് നിർദ്ദേശം നൽകി അധികൃതർ ആംബുലൻസ് വിട്ടയച്ചു.






