ബെംഗളൂരു: യുവാവിനെ കൊലപ്പെടുത്തി രണ്ടരലക്ഷം രൂപ കവർന്ന കേസിൽ ഉറ്റസുഹൃത്ത് അറസ്റ്റിൽ. കർണാടകയിലെ ചിക്കമഗളൂരു ജില്ലയിലെ ബിരൂർ സ്വദേശി പുട്ടരാജുവിനെ കൊലപ്പെടുത്തിയ കേസിലാണ് സുഹൃത്തായ ബിരൂർ സ്വദേശി ഷാഫിയെ പോലീസ് പിടികൂടിയത്.
സ്വർണലേലത്തിൽ വിലകുറച്ച് ആഭരണങ്ങൾ ലഭിക്കാമെന്ന് പറഞ്ഞാണ് ഷാഫി പുട്ടരാജുവിനെ വീട്ടിൽനിന്ന് വിളിച്ചിറക്കിയത്. ലേലത്തിൽ പങ്കെടുക്കാൻ രണ്ടരലക്ഷം രൂപയുമായി പുട്ടരാജു ഫെബ്രുവരി 19-ന് രാവിലെ 11 മണിയോടെ ഷാഫിക്കൊപ്പം ബൈക്കിൽ പുറപ്പെട്ടു. എന്നാൽ ഇയാളെ ഹൊന്നവള്ളിയിലെ വനമേഖലയിലേക്ക് കൊണ്ടുപോയ ഷാഫി കത്തികൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തി പണം കൈക്കലാക്കി കടന്നുകളയുകയുമായിരുന്നു.
കൊലപാതകത്തിന് മണിക്കൂറുകൾക്ക് ശേഷമാണ് സംഭവം പുറത്തറിയുന്നത്. പിറ്റേദിവസം രാവിലെ വനമേഖലയിലൂടെ പോയ ഒരു പാൽവ്യാപാരിയാണ് പുട്ടരാജുവിന്റെ മൃതദേഹം കണ്ടത്. തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. അന്വേഷണത്തിൽ പുട്ടരാജു അവസാനമായി കണ്ടത് ഷാഫിക്കൊപ്പമാണെന്ന് കണ്ടെത്തിയതോടെ ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. ഇതോടെയാണ് കൊലപാതകത്തിന്റെ വിശദാംശങ്ങൾ പുറത്തുവന്നത്.
അകന്നുകഴിയുന്ന രണ്ടാംഭാര്യയ്ക്ക് പണം നൽകാനും സമ്മാനങ്ങൾ വാങ്ങാനുമായി സുഹൃത്തിനെ കൊലപ്പെടുത്തി പണം കവർന്നതാണെന്ന് ഷാഫി മൊഴി നൽകിയതായി പോലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം ഇയാൾ അരസിക്കരയിലെ ലോഡ്ജിൽ താമസിക്കുന്ന ഭാര്യയെ കാണുകയും 60,000 രൂപ നൽകുകയും ചെയ്തതായി കണ്ടെത്തി.
മോഷ്ടിച്ച പണം ഉപയോഗിച്ച് വാങ്ങിയ പുതിയ ടിവി ഉൾപ്പെടെ ചില സാധനങ്ങളും ഭാര്യയ്ക്ക് സമ്മാനിച്ചതായി അന്വേഷണത്തിൽ വ്യക്തമായി. കൊല്ലപ്പെട്ട പുട്ടരാജുവും പ്രതിയായ ഷാഫിയും കഴിഞ്ഞ ഏഴ് വർഷമായി അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നും പോലീസ് അറിയിച്ചു.




