മലപ്പുറം: മുസ്ലിം ലീഗ് തിരൂർ മണ്ഡലം സെക്രട്ടറിയെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ അറസ്റ്റ് ചെയ്ത് നിയമ നടപടി സ്വീകരിക്കണമെന്ന് സിപിഎം വെട്ടം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.ജൂനിയർ ക്ലർക്കായി സ്ഥാനക്കയറ്റത്തിന് വേണ്ടിയാണ് വെട്ടം സഹകരണ ബാങ്ക് ജീവനക്കാരനും മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറിയുമായ ഇയാൾ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നിർമിച്ചത്.
2014–ൽ പ്യൂണായി ബാങ്കിൽ ജോലിക്ക് കയറിയ ഷഫീഖ് സ്ഥാനക്കയറ്റത്തിനാണ് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കിയത്. ഇത് സംബന്ധിച്ച് കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സഹകരണ വകുപ്പ് യുഡിഎഫ് ഭരിക്കുന്ന വെട്ടം സഹകരണ ബാങ്ക് ഭരണസമിതിക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ, പൊലീസിൽ പരാതി നൽകാൻ ബാങ്ക് ഭരണസമിതി തയ്യാറായില്ല. ഇതേ തുടർന്ന് കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സഹകരണ വകുപ്പിനും പൊലീസിനും പരാതി നൽകിയിരുന്നു.
ലീഗ് മണ്ഡലം സെക്രട്ടറിക്കെതിരെ കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ ബാങ്ക് ഭരണസമിതി പിരിച്ചുവിടണമെന്നും സിപിഐ എം ആവശ്യപ്പെട്ടു. വാർത്താ സമ്മേളനത്തിൽ ബഷീർ കൊടക്കാട്, സി പി റസാഖ്, എൻ എസ് ബാബു, പി വി രാജു എന്നിവർ പങ്കെടുത്തു.










