ന്യൂഡൽഹി: കോൺഗ്രസ് നേതാക്കളുടെ വിമർശനങ്ങളോട് പ്രതികരിച്ച് ശശി തരൂർ. ഭീകരാക്രമണങ്ങൾക്കുള്ള പ്രതികാര നടപടികളെക്കുറിച്ചാണ് താൻ സംസാരിച്ചത്, മുൻ യുദ്ധങ്ങളെക്കുറിച്ചല്ല. തനിക്ക് നേരെയുളള വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാൽ തനിക്ക് മറ്റ് ചില നല്ല കാര്യങ്ങൾ ചെയ്യാനുണ്ട് എന്നുമായിരുന്നു തരൂരിന്റെ മറുപടി. നിയന്ത്രണ രേഖയിലെയും അന്താരാഷ്ട്ര അതിർത്തിയിലെയും നടപടികൾ നിയന്ത്രിതമായിരുന്നു.
വിമർശകർക്കും ട്രോളുകൾക്കും തന്‍റെ വാക്കുകൾ വളച്ചൊടിക്കുന്നത് തുടരാം. പാർട്ടി നേതാക്കളുടെ വിമർശനം അദ്ദേഹം തള്ളി. തനിക്ക് അജ്ഞതയെന്ന് ഗർജ്ജിക്കുന്ന ആവേശക്കാർക്കാണ് വിശദീകരണമെന്ന് അദ്ദേഹം വ്യക്തമാക്കി. തന്‍റെ വാക്കുകൾ വളച്ചൊടിക്കുന്നവർ അത് തുടരട്ടെയെന്നും തരൂർ പറഞ്ഞു. ഇതിനു മുൻപ് സമീപ വർഷങ്ങളിൽ മാത്രം നടന്ന നിരവധി ആക്രമണങ്ങളെക്കുറിച്ചുള്ള മറ്റൊരു പരാമർശം ഉണ്ടായിരുന്നു. അപ്പോഴും നമ്മുടെ പ്രതികരണം നിയന്ത്രണരേഖയെ ബഹുമാനിച്ചുകൊണ്ടായിരുന്നുവെന്നും തരൂർ വ്യക്തമാക്കി.
ഇന്ത്യ ആദ്യമായാണ് നിയന്ത്രണ രേഖയും അന്താരാഷ്ട്ര അതിർത്തിയും കടന്ന് പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചതെന്ന തരൂരിന്റെ പ്രസ്താവനക്കെതിരെയാണ് നേതാക്കൾ ഒന്നടങ്കം തിരിഞ്ഞത്. ഓപ്പറേഷന്‍ സിന്ദൂറിന്റെ ഗ്ലോബല്‍ ഔട്ട്‌റീച്ച് മിഷന്റെ ഭാഗമായി പാനമയലെത്തിയ തരൂർ തന്റെ പ്രസംഗത്തിൽ മോദിയെ അനുകൂലിച്ച് സംസാരിച്ചിരുന്നു.



