തിരുവനന്തപുരം: തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാനത്ത് എത്താനിരിക്കെ തുടർച്ചയായുണ്ടായത് 12 ബോംബ് ഭീഷണികൾ. രണ്ടാഴ്ചയ്ക്കിടെയാണ് 12 തവണ വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. അതേസമയം ഈ വ്യാജ സന്ദേശങ്ങൾ വരുന്ന ഇ മെയിൽ ഉറവിടം വ്യക്തമല്ല. കൂടാതെ ഉറവിടങ്ങൾ കണ്ടെത്താൻ കഴിയാത്തതിൽ കേന്ദ്ര- സംസ്ഥാന ഇന്റലിജൻസിനും അതൃപ്തിയുണ്ട്. ഇ മെയിൽ സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താൻ കഴിയാത്തത് സൈബർ പൊലീസിന്റെ വീഴ്ചയായാണ് ഇന്റലിജൻസ് വിഭാഗം കണക്കാക്കുന്നത്.
കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തിലും ഒരു ബോംബ് ഭീഷണിയുണ്ടെന്ന സന്ദേശം വന്നതോടെ പൊലീസ് വിഷയം ഗൗരവത്തിലെടുത്തു. എന്നാൽ ഇതിന്റെ കേന്ദ്രങ്ങൾ കണ്ടെത്താൻ കഴിയാത്തത് പൊലീസിനെ പ്രതിസന്ധിയിലാക്കുകയാണ് . പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കേന്ദ്ര- സംസ്ഥാന ഇന്റലിജൻസുകൾ വ്യാപകമായ നിരീക്ഷണമേർപ്പെടുത്തിയിരിക്കുകയാണ് കേരളത്തിൽ. ഇതിനിടെയാണ് ബോംബ് ഭീഷണി. വിഴിഞ്ഞം പോർട്ട് രാജ്യത്തിന് സമർപ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്താൻ ഇനി ദിവസങ്ങൾ മാത്രമേ ബാക്കിനിൽക്കേയാണ് പല ഭാഗത്ത് നിന്നും ഈ വ്യാജ ബോംബ് ഭീഷണികൾ ഉയരുന്നത്.






