കോതമംഗലം: കൊച്ചി–ധനുഷ്കോടി ദേശീയപാത നേര്യമംഗലം വില്ലാഞ്ചിറ ഇറക്കത്തിൽ അരിക് ഇടിഞ്ഞ സ്ഥലത്തു തൽക്കാലം അറ്റകുറ്റപ്പണി നടക്കില്ല. കനത്ത മഴ തുടരുന്നതാണു അറ്റുകുറ്റപ്പണി തടസപ്പെടുന്നതിനുകാരണം. മഴ മാറി ഇടിച്ചിൽ പരിഹരിക്കുന്നതു വരെ ഒറ്റവരി ഗതാഗതം തുടരേണ്ടിവരും. റോഡ് വികസനം നടക്കുന്നയിടത്തെ പഴയ കരിങ്കൽക്കെട്ടാണു കഴിഞ്ഞ ദിവസം തകർന്നുവീണത്. ഇതോടെ റോഡരികിലുണ്ടായ വിള്ളൽ കല്ലും മണ്ണും ഉപയോഗിച്ച് അടച്ചു. അപകടസാഹചര്യം കണക്കിലെടുത്ത് ഇടിഞ്ഞ അരികിൽ തടസ്സം സ്ഥാപിച്ചു വാഹനങ്ങൾ ഒറ്റവരിയായാണു വിടുന്നത്.
വികസനത്തിന്റെ ഭാഗമായുള്ള പ്രവൃത്തികൾ ഇവിടെ തുടരുന്നുണ്ട്. നിർമാണ പ്രവർത്തനങ്ങൾ കൂടാതെ അരികിടിച്ചിലും കൂടിയായതോടെ തിരക്കേറിയ ദേശീയപാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. തൊട്ടടുത്ത ഇടുക്കി റോഡും രണ്ടാഴ്ചയായി അടച്ചിരിക്കുകയാണ്. മലവെള്ളപ്പാച്ചിലിൽ കലുങ്ക് തകർന്നതാണ് ഇവിടെ പ്രശ്നം. വില്ലാഞ്ചിറ ഇറക്കത്തിൽ ഇടുക്കി റോഡ് തുടങ്ങുന്നിടം മുതൽ മണിയൻപാറ വരെ ഗതാഗതം തടഞ്ഞതിനാൽ കോളനി റോഡ് വഴിയാണു വാഹനങ്ങൾ പോകുന്നത്.



