തിരുവനന്തപുരം: കൊല്ലം കോട്ടിയത്ത് ദേശീയപാത തകർന്ന സംഭവത്തെ തുടർന്ന് സംസ്ഥാനത്തെ ദേശീയപാത നിർമാണം നടക്കുന്ന 378 സ്ഥലങ്ങളിലും സുരക്ഷാ പരിശോധന നടത്താൻ ദേശീയപാത അതോറിറ്റി തീരുമാനിച്ചു. ഇതിനായി 18 ജിയോടെക്നിക്കൽ ഏജൻസികളെ നിയോഗിച്ചിട്ടുണ്ട്.
7–10 ദിവസത്തിനകം പരിശോധനകൾ ആരംഭിക്കും. ആദ്യ 100 സ്ഥലങ്ങളിൽ ഒരു മാസത്തിനുള്ളിൽ പരിശോധനകൾ പൂർത്തിയാക്കും. ബാക്കിയുള്ളവ മൂന്ന് മാസത്തിനുള്ളിൽ പരിശോധനകൾ പൂർത്തിയാക്കും.
ഫീൽഡ്–ലാബ് റിപ്പോർട്ടുകൾ വിലയിരുത്തി ആവശ്യമായിടത്ത് നിർമ്മാണ രൂപകൽപ്പനയും പ്രവൃത്തിയും പുതുക്കി പരിശോധിക്കും. ആവശ്യമെങ്കിൽ മതിലുകൾ പൊളിച്ച് പുനർനിർമ്മിക്കുമെന്നും അതോറിറ്റി അറിയിച്ചു. NH-66യുടെ നിർമാണത്തിൽ ഉപയോഗിച്ച മണ്ണിന്റെ ഗുണനിലവാരത്തിൽ ഗുരുതരമായ ആശങ്കയുണ്ടെന്ന കണ്ടെത്തലും അതോറിറ്റി പങ്കുവെച്ചു.
കൊല്ലം മൈലക്കാട് റോഡ് ഇടിഞ്ഞത് ബെയറിംഗ് കപ്പാസിറ്റിയിലെ പരാജയമാണ് കാരണം. സംഭവം ഉടൻ കരാർ കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി പിഴ ചുമത്തുകയും പ്രോജക്ട് മാനേജരെയും റസിഡന്റ് എഞ്ചിനീയറെയും സൈറ്റിൽ നിന്ന് നീക്കുകയും ചെയ്തതായി അതോറിറ്റി വ്യക്തമാക്കി.









