ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ നീറ്റ്-യുജി പരീക്ഷാ ചോദ്യചോർച്ച കേസിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിലെ (NTA) ഉന്നത ഉദ്യോഗസ്ഥരുടേയും വിദഗ്ധ സമിതി അംഗങ്ങളുടേയും പങ്ക് പുറത്തുവന്നതായി റിപ്പോർട്ട്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം എൻടിഎയുടെ വീഴ്ച നിഷേധിച്ചിരുന്നുവെങ്കിലും സിബിഐ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക് നീങ്ങുകയാണ്.
2017 മുതൽ പരീക്ഷാ ചുമതല നിർവഹിച്ചുവരുന്ന എൻടിഎയുടെ സംവിധാനത്തിലെ വീഴ്ചകളും സുരക്ഷാ പോരായ്മകളും കേസിൽ ചൂഷണം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട സംഘം ദീർഘകാലമായി പ്രവർത്തിച്ചിരുന്നുവെന്ന സൂചനകളും പുറത്തുവരുന്നു.
ക്രമക്കേടുകളെ തുടർന്ന് ഈ വർഷത്തെ നീറ്റ്-യുജി പരീക്ഷ റദ്ദാക്കേണ്ട സാഹചര്യം ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു. പരീക്ഷാ പേപ്പർ തയ്യാറാക്കുന്ന എൻടിഎയുടെ വിദഗ്ധ സമിതിയിലെ അംഗമായിരുന്ന ബയോളജി ലക്ചറർ മനീഷ മന്ദ്ഹരെയെ സിബിഐ അറസ്റ്റ് ചെയ്തു.
കേസിലെ മുഖ്യ സൂത്രധാരനെന്ന് കരുതപ്പെടുന്ന കെമിസ്ട്രി ലക്ചറർ പി.വി. കുൽക്കർണി, മനീഷ സഞ്ജയ് വാഗ്മറെ എന്നിവരെ ചോദ്യം ചെയ്തതിൽ നിന്നാണ് മനീഷ മന്ദ്ഹരെയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചത്. ഇതോടെ ചോദ്യചോർച്ച കേസിന്റെ അന്വേഷണം കൂടുതൽ വ്യാപകമാകുന്നതായാണ് സൂചന.




