ടെൽ അവിവ്:ഇസ്രായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിനെതിരായ അഴിമതിക്കേസുകളിൽ വിധിപ്രഖ്യാപനം ഇനിയും നീളും. സുരക്ഷാപരവും നയപരവുമായ അടിയന്തര പരിപാടികളിൽ പങ്കെടുക്കേണ്ടതിനാൽ മൊഴി നൽകാൻ നെതന്യാഹു കോടതിയിൽ ഹാജരാകില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകർ വ്യക്തമാക്കിയതോടെയാണിത്. ഇതേത്തുടർന്ന് നെതന്യാഹുവിന്റെ സത്യവാങ്മൂലം രേഖപ്പെടുത്തുന്നത് കോടതി വീണ്ടും നീട്ടിവെക്കുകയായിരുന്നു. ഇന്ന് രാവിലെയായിരുന്നു നെതന്യാഹുവിന്റെ വാദം കേൾക്കുന്നതിനായി കോടതി പ്രത്യേകം സമയം നിശ്ചയിച്ചിരുന്നത്. കഴിഞ്ഞ മാസം 28-നാണ് അഴിമതിക്കേസുമായി ബന്ധപ്പെട്ട് നെതന്യാഹു അവസാനമായി കോടതിയിൽ ഹാജരായത്. നിലവിലെ ഇറാൻ യുദ്ധ സാഹചര്യം പരിഗണിച്ചുകൊണ്ട് കേസ് നടപടികൾ രണ്ട് മാസത്തേക്ക് നീട്ടിവെക്കണമെന്ന് നെതന്യാഹു കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. യുദ്ധത്തിന്റെ തുടക്കത്തിൽ തന്നെ ഇറാന്റെ പ്രമുഖ നേതാക്കളെ ഇസ്രായേൽ വധിച്ചിരുന്നു. ഇറാൻ യുദ്ധമാരംഭിച്ചതിന് ശേഷം നെതന്യാഹു ഇതുവരെയും കോടതിയിൽ നേരിട്ട് ഹാജരാകാത്തതിനാൽ കോടതിയുടെ സെഷനുകളെല്ലാം അദ്ദേഹത്തിന്റെ ഔദ്യോഗിക തിരക്കുകൾ പ്രമാണിച്ച് മാറ്റിവെക്കുകയായിരുന്നു എന്നുമാണ് ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
തനിക്കെതിരെ ഉയർന്നുവന്നിട്ടുള്ള എല്ലാ അഴിമതി ആരോപണങ്ങളും നെതന്യാഹു സമ്പൂർണ്ണമായി തള്ളിക്കളഞ്ഞിട്ടുണ്ടെങ്കിലും പലതവണ കേസ് നടപടികളുടെ ഭാഗമായി അദ്ദേഹത്തിന് മുൻപ് കോടതിയിൽ ഹാജരാകേണ്ടിവന്നിട്ടുണ്ട്. ഇതിന് പിന്നാലെ തന്നെ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നെതന്യാഹു ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു. അഴിമതിക്കേസുകളിൽ തനിക്ക് മാപ്പ് നൽകണമെന്നും കുറ്റവിമുക്തനാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഇസ്രായേൽ പ്രസിഡന്റിന് നെതന്യാഹു മുൻപ് ഔദ്യോഗികമായി കത്തയച്ചിരുന്നു. തനിക്കെതിരെ ദീർഘകാലമായി നിലനിൽക്കുന്ന അഴിമതി ആരോപണങ്ങളും കേസ് നടപടികളും രാജ്യത്തെ ശിഥിലമാക്കുമെന്നും അതുകൊണ്ട് കേസുകളിൽ നിന്ന് തന്നെ പൂർണ്ണമായി ഒഴിവാക്കണമെന്ന ആവശ്യവുമായി പ്രസിഡന്റിന് മുന്നിൽ കത്ത് സമർപ്പിച്ചതായി നെതന്യാഹു തന്നെയാണ് പിന്നീട് വെളിപ്പെടുത്തിയത്.
ഇസ്രായേലിലെ പ്രമുഖ പത്രമായ ‘യെദിയോത് അഹ്രോനോത്തിന്റെ’ ഉടമ ആർനോൺ മോസെസുമായുള്ള നെതന്യാഹുവിന്റെ ദുരൂഹമായ ബന്ധമാണ് അദ്ദേഹത്തിനെതിരെയുള്ള പ്രധാനപ്പെട്ട ഒരു കേസിനാസ്പദം. പത്രത്തിൽ തനിക്ക് അനുകൂലമായ വാർത്തകൾ നിരന്തരം പ്രസിദ്ധീകരിക്കാൻ വേണ്ടി നെതന്യാഹു പത്രഉടമയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തിയെന്നാണ് ആരോപണം. ഇതിനു പകരമായി, യെദിയോത് പത്രത്തിന്റെ പ്രധാന എതിരാളികളായ ‘ഇസ്രായേൽ ഹായോം’ എന്ന മാധ്യമത്തിന് വിപണിയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് നെതന്യാഹു വാഗ്ദാനം ചെയ്‌തെന്നാണ് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്.
നെതന്യാഹു നേരിടുന്ന മൂന്നാമത്തെ കേസും ഒരു പ്രമുഖ മാധ്യമസ്ഥാപനവുമായി ബന്ധപ്പെട്ടുള്ളതാണ്. പ്രമുഖ മാധ്യമഭീമനായ ‘ബെസെഖുമായുള്ള’ അദ്ദേഹത്തിന്റെ രഹസ്യ ബാന്ധവമാണ് ഈ കേസിന് ആധാരം. തന്റെ അടുത്ത സുഹൃത്തും ബെസെക് ടെലികോം കമ്പനിയുടെ ഉടമയുമായ ഷൗൽ എലോവിച്ചിന്റെ ബിസിനസ് താൽപര്യങ്ങൾക്ക് അനുഗുണമായ രീതിയിൽ പ്രധാനമന്ത്രിയെന്ന പദവി ഉപയോഗിച്ച് നെതന്യാഹു നിയമനിർമ്മാണങ്ങൾ നടത്തി എന്നാണ് കണ്ടെത്തൽ. ഇതിന് പകരമായി ബെസെഖ് കമ്പനിയുടെ കീഴിലുള്ള ഹീബ്രു മാധ്യമമായ ‘വല്ല’ വെബ്സൈറ്റിൽ നെതന്യാഹുവിനും അദ്ദേഹത്തിന്റെ സർക്കാരിനും അനുകൂലമായ വാർത്തകൾ മാത്രം പ്രസിദ്ധീകരിക്കാൻ പ്രതികൾ ബോധപൂർവ്വം ശ്രമിച്ചുവെന്നും അന്വേഷണസംഘം കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ കേസുകളിലെല്ലാം താൻ നിരപരാധിയാണെന്ന് നെതന്യാഹു അവകാശപ്പെടുന്നുണ്ടെങ്കിലും കോടതി നടപടികൾ അനിശ്ചിതമായി നീണ്ടുപോകുന്നത് ഇസ്രായേൽ രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.






