തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ സി.പി.എം നേരിട്ടത് നാണക്കേടും ലജ്ജാകരവുമായ തോൽവിയാണെന്ന് മുതിർന്ന നേതാവും മുൻ മന്ത്രിയുമായ പി.കെ. ശ്രീമതി പറഞ്ഞു. പ്രതീക്ഷിക്കാത്ത തിരഞ്ഞെടുപ്പ് ഫലമാണ് ഉണ്ടായതെന്നും പാർട്ടി വലിയ തിരിച്ചടി നേരിട്ടുവെന്നും അവർ പ്രതികരിച്ചു.
തോൽവിയുടെ കാരണങ്ങൾ പാർട്ടി വിശദമായി പഠിക്കുകയും പരിശോധിക്കുകയും ചെയ്യുമെന്നും ശ്രീമതി ടീച്ചർ വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പിനെ പാർട്ടി ഒറ്റക്കെട്ടായാണ് നേരിട്ടതെന്നും തോൽവിയുടെ മുഴുവൻ ഉത്തരവാദിത്വവും ഒരാളിൽ മാത്രം ചുമത്തുന്നത് ശരിയല്ലെന്നും അവർ കൂട്ടിച്ചേർത്തു.
മുൻ ആരോഗ്യമന്ത്രിയും സി.പി.എം നേതാവുമായ കെ.കെ. ശൈലജയും തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് പ്രതികരിച്ചു. പ്രതീക്ഷിക്കാത്ത വലിയ തോൽവിയാണ് ഉണ്ടായതെന്നും ആവശ്യമായ മാറ്റങ്ങളും തിരുത്തലുകളും പാർട്ടി വരുത്തുമെന്നും ശൈലജ പറഞ്ഞു.
പുതിയ യു.ഡി.എഫ് സർക്കാർ പ്രഖ്യാപിച്ച ചില തീരുമാനങ്ങൾ സ്വാഗതാർഹമാണെന്നും പി.കെ. ശ്രീമതി അഭിപ്രായപ്പെട്ടു. ആശാ പ്രവർത്തകരുടെ പ്രതിഫലം വർധിപ്പിച്ചതും സ്ത്രീകൾക്കായുള്ള സൗജന്യ ബസ് യാത്രയും നല്ല തീരുമാനങ്ങളാണെന്ന് അവർ പറഞ്ഞു.
പ്രതിപക്ഷ നേതാവായി പിണറായി വിജയൻ തുടരുന്നതാണ് ഉചിതമെന്നും കെ.കെ. ശൈലജ വ്യക്തമാക്കി. പിണറായി വിജയൻ പാർട്ടിയിലെ മുതിർന്ന നേതാവാണെന്നും തന്നെ ഒതുക്കിയെന്ന തരത്തിലുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അവർ പറഞ്ഞു.






