തിരുവനന്തപുരം: കാട്ടാക്കട വന്യമൃഗങ്ങൾക്കും നല്ലനടപ്പുകാരായ ജീവപര്യന്തം തടവുകാർക്കും അവരുടെ പരിപാലകരായ വാർഡർമാർക്കും മാത്രം പ്രാപ്യമായിരുന്ന നെട്ടുകാൽത്തേരി തുറന്നജയിലിന്റെ ഭൂമി കേന്ദ്രസ്ഥാപനങ്ങൾ സ്ഥാപിക്കാൻ വിട്ടുനൽകണമെന്നുള്ള സംസ്ഥാന സർക്കാരിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചതോടെ കള്ളിക്കാട്, കുറ്റിച്ചൽ പഞ്ചായത്തുകൾ വലിയ പ്രതീക്ഷയിലാണ്.
പ്രതിരോധവകുപ്പിന്റെ അത്യാധുനികമായ ‘ബ്രഹ്‌മോസ്’ മിസൈൽ, തന്ത്രപ്രധാന ഹാർഡ്‌വേർ നിർമാണം എന്നിവ ഉൾപ്പെടുന്ന യൂണിറ്റ്, ആഭ്യന്തരവകുപ്പിന്റെകീഴിലെ അതിർത്തിരക്ഷാസേനകളിൽ ഒന്നായ സശസ്ത്ര സീമ ബാൽ (എസ്എസ്ബി) യൂണിറ്റ്, നാഷണൽ ഫൊറൻസിക് സയൻസസ് സർവകലാശാലയുടെ ഫൊറൻസിക് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയാണ്.മൂന്ന് സ്ഥാപനങ്ങളും യാഥാർഥ്യമാകുന്നതോടെ കാട്ടാക്കടയ്ക്ക് ഇത് വലിയ വികസനക്കുതിപ്പേകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
റോഡ്, റെയിൽ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും യഥാർഥ്യമാകും. പ്രദേശത്തെ തൊഴിൽ, കച്ചവടം, ടൂറിസം തുടങ്ങിയ മേഖലകളിലും വലിയ മാറ്റമുണ്ടാകുംജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ നെയ്യാർഡാം, ലോകശ്രദ്ധനേടിയ കാപ്പുകാട് ആന പുനരധിവാസകേന്ദ്രം എന്നിവയുടെ മധ്യത്തിലാകും പുതിയ സ്ഥാപനങ്ങൾ വരുന്നത്. ടൂറിസംവകുപ്പിന്റെ നിർദിഷ്ട പൊന്മുടി, കാപ്പുകാട്, നെയ്യാർഡാം, കോവളം ടൂറിസം ഇടനാഴി കടന്നുപോകുന്ന സ്ഥലംകൂടിയാണ് നെട്ടുകാൽത്തേരി പ്രദേശം.
ജയിൽവകുപ്പിന്റെ കൈവശമുള്ള 474 ഏക്കർ ഭൂമിയിൽ കണ്ണുവെച്ച് നിരവധി പദ്ധതികളാണ് മാറി മാറി ഭരിച്ച ഇടതു വലതു സർക്കാരുകൾ ആലോചിച്ചിരുന്നത്. ഇതിൽ പ്രദേശത്തുകാർക്ക് സ്വീകാര്യമായതിൽ ആദ്യത്തേത്, കേരളത്തിന് കേന്ദ്രസർക്കാർ ‘എയിംസ്’ അനുവദിച്ചാൽ സ്ഥാപിക്കാൻ സ്ഥലം ആദ്യം തീരുമാനിച്ചത് നെട്ടുകാൽത്തേരിയായിരുന്നു.
ഇതിനിടെ വിവാദമായ മറ്റൊരു തീരുമാനവും ഉണ്ടായി. 2013-ൽ യുഡിഎഫ് സർക്കാരിന്റെകാലത്ത് ജില്ലയിലെ മാലിന്യസംസ്കരണത്തിന് യൂണിറ്റ് സ്ഥാപിക്കാനുള്ള നീക്കവുമുണ്ടായതാണത്. നാട്ടുകാരുടെ ശക്തമായ എതിർപ്പിനെയും പ്രതിഷേധത്തെയും തുടർന്നാണ് ഈ പദ്ധതിയിൽനിന്നും സർക്കാർ പിന്മാറിയത്. ജയിൽവകുപ്പിന് വർഷാവർഷം കൃഷിയിലൂടെ കോടികൾ നൽകുന്ന ഭൂമികൂടിയാണിത്.
നിലവിൽ റബ്ബർ കൃഷിചെയ്യുന്ന ഭൂമിയാണ് പദ്ധതികൾക്കായി വിട്ടുനൽകുന്നത്. ഇതുകൂടാതെ ക്ഷീരവികസനവകുപ്പിനുകീഴിലെ ഇപ്പോൾ കൈമനത്ത് വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഡയറി സയൻസ് കോളേജ്, സ്റ്റേറ്റ് ഫോഡർ ഫാം (പുൽക്കൃഷി) എന്നിവയ്ക്കായി 16 ഏക്കറും, മനുഷ്യവിസർജ്യം സംസ്കരിച്ച് വളമാക്കുന്ന പ്ലാന്റിനായി ഒരു ഏക്കറും സംസ്ഥാനം ഇവിടെ അനുവദിച്ചിട്ടുണ്ട്.
അങ്ങനെ ആകെ 274 ഏക്കറാണ് വിവിധ പദ്ധതികൾക്കായി നീക്കുന്നത്. സ്ഥാപനങ്ങൾ എത്തുന്നതോടെ ജയിൽവകുപ്പിന്റെ കൈവശമുള്ള ഭൂമി 200 ഏക്കറായി ചുരുങ്ങും. നെയ്യാർ വനത്തോടു ചേർന്ന പ്രദേശം ആയതിനാൽ ഇവിടെ വന്യമൃഗശല്യം രൂക്ഷമാണ്. ജയിൽവകുപ്പിന്റെയും പ്രദേശവാസികളുടെയും കൃഷിക്ക് വലിയ ഭീഷണിയാണിത്.
തലസ്ഥാനത്തുനിന്നും 30 കിലോമീറ്റർ ദൂരമാണ് ഇവിടേക്കുള്ളത്. കാട്ടാക്കട എത്തിയാൽ പൂവച്ചൽ, കുറ്റിച്ചൽ വഴിയും കള്ളിക്കാട് വ്ലാവെട്ടി വഴിയും നെട്ടുകാൽത്തേരി പ്രദേശത്തേക്ക് എത്താനാകും. ജനജീവിതത്തിൽ മാറ്റമുണ്ടാക്കും പദ്ധതികൾ പ്രദേശത്തെ ജനജീവിതത്തിൽ പുരോഗമനപരമായ മാറ്റങ്ങളുണ്ടാക്കുന്നതാണ്. വലിയ വികസനമാകും സാധ്യമാക്കുക പരുത്തിപ്പള്ളി സുരേന്ദ്രൻ, എസ്എൻഡിപി യോഗം ആര്യനാട് യൂണിയൻ സെക്രട്ടറി അറിയിച്ചു.






