തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് കുഞ്ഞ് മരിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് കണ്‍സള്‍ട്ടന്റ് ഡോ. ബിന്ദു സുന്ദറിനെ സ്ഥലംമാറ്റി. നിലവില്‍ ഡോ. ബിന്ദു സുന്ദറിനെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നല്‍കിയ നിര്‍ദേശപ്രകാരം വിശദമായ അന്വേഷണത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ എസ്.എ.ടി. ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെ നിയോഗിച്ചു.
പീഡിയാട്രിക്, ഗൈനക്കോളജി, അനസ്‌തേഷ്യ വിഭാഗങ്ങളിലെ ഡോക്ടര്‍മാരടങ്ങിയ സംഘത്തിന് ഇന്ന് തന്നെ അന്വേഷണം പൂര്‍ത്തിയാക്കി അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, സ്ഥലംമാറ്റ നടപടി മാത്രം മതിയല്ലെന്നും ബന്ധപ്പെട്ട ഡോക്ടറെ സസ്പെന്‍ഡ് ചെയ്യാത്ത പക്ഷം കുഞ്ഞിന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്നും കുടുംബം വ്യക്തമാക്കി. ഗുരുതരാവസ്ഥയിലായിരുന്ന ഗര്‍ഭിണിക്ക് ശസ്ത്രക്രിയ മണിക്കൂറുകള്‍ വൈകിപ്പിച്ചതും, ബന്ധുക്കളെ വിവരം അറിയിക്കാതിരുന്നതും, അവസാന നിമിഷം മാത്രമാണ് സിസേറിയന്‍ നടത്തിയതെന്നും, ഇതുവഴി ചികിത്സാ പിഴവിനെ തുടര്‍ന്നാണ് കുഞ്ഞ് മരിച്ചതെന്നുമാണ് പാലോട് സ്വദേശികളായ കുടുംബത്തിന്റെ ആരോപണം.
കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. പൂര്‍ണ ഗര്‍ഭിണിയായ നിരഞ്ജനയെ പരിശോധനയ്ക്കായി എത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശ്വാസതടസ്സമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്.
സംഭവത്തെ തുടര്‍ന്ന് കുഞ്ഞിന്റെ ബന്ധുക്കള്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം നടത്തിയിട്ടുണ്ട്. ആര്‍ഡിഒയെയും ആശുപത്രി സൂപ്രണ്ടിനെയും തടഞ്ഞുവെച്ച് പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു. അന്വേഷണം റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.






