ലക്‌നൗ: ഗ്രേറ്റർ നോയിഡയിൽ വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയും മുൻപ് യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മോണിക നഗറാണ് ഭർതൃവീട്ടിൽ മരിച്ചത്. സംഭവത്തിന് പിന്നിൽ ഭർത്താവിനും വീട്ടുകാർക്കും പങ്കുണ്ടെന്ന് ആരോപിച്ച് യുവതിയുടെ കുടുംബം പൊലീസിൽ പരാതി നൽകി.
മോണിക്കയുടെ പേരിൽ കോടികൾ വിലമതിക്കുന്ന സ്വത്തുക്കളുണ്ടെന്നും അത് സ്വന്തമാക്കാനാണ് ഭർത്താവ് അനൂജ് ചൗഹാനും കുടുംബവും ചേർന്ന് കൊലപാതകം നടത്തിയതെന്നുമാണ് ബന്ധുക്കളുടെ ആരോപണം. ഫെബ്രുവരി 17നായിരുന്നു മോണിക്കയുടെയും അനൂജ് ചൗഹാന്റെയും വിവാഹം.
മെയ് ഏഴിന് ഉച്ചയോടെ തനിക്ക് ആക്രമണമുണ്ടാകുന്നതായി മോണിക്ക അമ്മയെ ഫോൺ ചെയ്ത് അറിയിച്ചതായി കുടുംബം പറഞ്ഞു. പിന്നാലെ വീട്ടുകാർ സ്ഥലത്തെത്തിയപ്പോൾ മോണിക്കയെ വാഹനത്തിൽ കയറ്റിക്കൊണ്ടുപോകുന്നതാണ് കണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
സംഭവത്തിന് ശേഷം മടങ്ങിപ്പോകുകയായിരുന്ന അനൂജിന്റെ വാഹനം തടയാൻ ശ്രമിച്ച ബന്ധുക്കളെ ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നും പരാതിയിൽ ആരോപിക്കുന്നു. അതേസമയം, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണകാരണം വ്യക്തമാകാത്തതിനാൽ ആന്തരാവയവങ്ങൾ വിദഗ്ധ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കേസിലെ മുഖ്യപ്രതിയായ ഭർത്താവ് അനൂജിനെയും മറ്റ് കുടുംബാംഗങ്ങളെയും കണ്ടെത്താൻ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.






