തിരുവനന്തപുരം : നെയ്യാറ്റിൻകര പൊതുയിടങ്ങളിൽ സർക്കാർ ഫ്ലക്സ് ബോർഡുകൾ നിരോധിച്ചത് ബാധകമല്ലാത്തതുപോലെയാണ് നെയ്യാറ്റിൻകര സിവിൽ സ്റ്റേഷൻ പരിസരം.
സർവീസ് സംഘടനകളുടെ വിവിധ പരിപാടികളുടെ ഫ്ലക്സ് ബോർഡുകൾകൊണ്ടു നിറഞ്ഞിരിക്കുകയാണ് സിവിൽ സ്റ്റേഷൻ പരിസരം. ചില ബോർഡുകൾ സർക്കാർ ഓഫീസുകളുടെ ബോർഡുകളെ മറച്ചുകൊണ്ടാണ് സ്ഥാപിച്ചിരിക്കുന്നത്. ജീവനക്കാരുടെ വിവിധ സംഘടനകളുടെ സമരങ്ങളും സമ്മേളനങ്ങളും അറിയിച്ചുകൊണ്ടുള്ള ഫ്ലക്സുകളാണ് അധികവും. ഇവയുടെ തീയതി കഴിഞ്ഞിട്ടും പല ബോർഡുകളും നീക്കാതെ തത്സ്ഥാനത്ത് തുടരുകയാണ്.
നെയ്യാറ്റിൻകര സിവിൽ സ്റ്റേഷനിൽ 38 സർക്കാർ ഓഫീസുകളാണ് പ്രവർത്തിക്കുന്നത്. താലൂക്ക് സപ്ലൈ ഓഫീസ്, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, ആർടിഒ ഓഫീസ്, സഹകരണ വകുപ്പ് ഓഫീസ്, ഡിഇഒ ഓഫീസ് ഉൾപ്പെടെ ദിവസവും പൊതുജനം ആശ്രയിക്കുന്ന ഓഫീസുകളുടെ കേന്ദ്രമാണ് സിവിൽ സ്റ്റേഷൻ. ചില സർക്കാർ ഓഫീസുകളുടെ ബോർഡുകൾ മറച്ചുപോലും ഫ്ലക്സ് ബോർഡുകൾ ഇടംപിടിച്ചിട്ടുണ്ട്. ഫ്ലക്സുകൾ നിറഞ്ഞതിനെ തുടർന്ന് ഏതാനും മാസങ്ങൾക്ക് മുൻപ് നഗരസഭ ഓരോ സർക്കാർ ഓഫീസ് അധികൃതർക്കും നോട്ടീസ് നൽകിയിരുന്നു. എന്നാൽ, നിയമം നടപ്പാക്കിയില്ല.






