എറണാകുളം ജില്ല കോൺഗ്രസിന്റെ പൊന്നാപുരം കോട്ടകളിൽ ഒന്നാണ്. ചിലയിടങ്ങളിൽ മാത്രമാണ് ഇടതുപക്ഷത്തിന് എന്തെങ്കിലും മേൽക്കൈ ഉള്ളത്. അതാകട്ടെ കോൺഗ്രസുകാരുടെ കയ്യിലിരിപ്പ് കൊണ്ടും ആയിരിക്കും. അത്തരത്തിൽ കോൺഗ്രസുകാരുടെ പിടിപ്പുകേടുകൊണ്ട് ഇടതുമുന്നണി വിജയിക്കുന്ന മണ്ഡലമാണ് കോതമംഗലം. കഴിഞ്ഞ രണ്ട് തവണയായി ഇടത് എംഎൽഎമാരാണ് കോതമംഗലത്ത് നിന്നും വിജയിച്ചു കയറുന്നത്.
അതേസമയം കോതമംഗലത്ത് കോൺഗ്രസ് പാർട്ടിക്ക് കൃത്യമായ സംഘടനാ സംവിധാനവും അത്രമേൽ നേതാക്കളും പ്രവർത്തകരുമുണ്ട്. എന്നിട്ടും തെരഞ്ഞെടുപ്പുകളിൽ പരാജയം രുചിക്കേണ്ടി വരികയാണ് കോൺഗ്രസിന്. അതിന്റെ പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്ന് മണ്ഡലത്തിൽ നിന്നും മത്സരിക്കുന്നത് യുഡിഎഫിന്റെ ഘടകകക്ഷിയായ കേരള കോൺഗ്രസ് ആണെന്നതാണ്. മണ്ഡലത്തിൽ തീരെ സ്വാധീനമില്ലാത്ത പാർട്ടിയാണ് പിജെ ജോസഫിന്റെ കേരള കോൺഗ്രസ്. തുറന്നു പറഞ്ഞാൽ പോസ്റ്റർ ഒട്ടിക്കുന്നത് മുതൽ സകലമാന പ്രവർത്തനങ്ങളും നടത്തുന്നത് കോൺഗ്രസ് പ്രവർത്തകർ തന്നെ.
യുഡിഎഫിന്റെ മുന്നണി കെട്ടുറപ്പിന്റെ പേരിൽ കോതമംഗലം പോലെ കോൺഗ്രസിന് സ്വാധീനമുള്ള ഒരു മണ്ഡലം തുടർച്ചയായി നഷ്ടപ്പെടുന്നതിന്റെ വിഷമം പൊതുവേ കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കുമെല്ലാം ഉണ്ട്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെങ്കിലും മണ്ഡലം തിരികെ പിടിക്കാനുള്ള കഠിന പരിശ്രമങ്ങളിലാണ് നിലവിൽ കോൺഗ്രസ് നേതൃത്വം. പുതിയ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ഉൾപ്പെടെയുള്ള നേതാക്കളുമായി മണ്ഡലം തിരികെ കോൺഗ്രസിന് നൽകണമെന്ന ആവശ്യം നേതാക്കൾ പങ്കുവെച്ചതായാണ് അറിയുവാൻ കഴിഞ്ഞത്. തുടർച്ചയായി രണ്ടുതവണ മണ്ഡലത്തിൽ നിന്നും വിജയിച്ചു വരുന്നത് സിപിഎം നേതാവ് കൂടിയായ ആന്റണി ജോൺ ആണ്.






