തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ സിംഹവാലൻ കുരങ്ങുകൾ തമ്മിലുണ്ടായ കടിപിടിയിൽ ഒരെണ്ണം ചത്തു. 23 വയസ്സുള്ള രാമൻ എന്ന ആൺ സിംഹവാലൻ കുരങ്ങാണ് ഇന്നു (വെള്ളി) രാവിലെ ചത്തത്. ബുധനാഴ്ച കൂട് വൃത്തിയാക്കുന്നതിനായി കുരങ്ങുകളെ കൂട് മാറ്റുന്നതിനിടയിൽ അപ്രതീക്ഷിതമായി രണ്ടു കുരങ്ങുകൾ പരസ്പരം ആക്രമിക്കുകയായിരുന്നു. അപകടത്തിൽ രാമൻ എന്ന കുരങ്ങന് സാരമായ പരുക്കേറ്റു.
പുറമേയുള്ള പരുക്കുകൾ ചികിത്സിച്ച ശേഷം ആന്തരിക രക്തസ്രാവവും വാരിയെല്ലുകളിൽ ഒടിവും കണ്ടതിനാൽ കുടപ്പനക്കുന്ന് മൾട്ടി സ്‌പെഷാലിറ്റി ആശുപത്രിയിൽ ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ അതിനു മുൻപേ കുരങ്ങ് മരിച്ചു. കോടനാട് വനംവകുപ്പിൽനിന്ന് 2008ൽ ആണ് ഇതിനെ തിരുവനന്തപുരം മൃഗശാലയിൽ എത്തിച്ചത്.
ചെറു കൂട്ടങ്ങളായി ജീവിക്കുന്ന സിംഹവാലൻ കുരങ്ങുകളിൽ സംഘർഷം (infighting) അപൂർവമല്ലെന്ന് വെറ്ററിനറി സർജൻ ഡോ.നികേഷ് കിരൺ അഭിപ്രായപ്പെട്ടു. ഇനി മൂന്ന് ആൺകുരങ്ങുകളും മൂന്ന് പെൺ കുരങ്ങുകളുമാണ് മൃഗശാലയിൽ ഉള്ളത്. കേന്ദ്ര മൃഗശാല അതോറിറ്റിയുടെ സിംഹവാലൻ പ്രജനന പദ്ധതിയിൽ പങ്കാളിയാണ് തിരുവനന്തപുരം മൃഗശാല. പദ്ധതിയുടെ ഏകോപന ചുമതലയുള്ള ചെന്നൈ വണ്ടല്ലൂർ മൃഗശാലയിൽനിന്ന് കുരങ്ങുകളെ എത്തിക്കാൻ ശ്രമിക്കുന്നതായി മൃഗശാല ഡയറക്ടർ മഞ്ജുളാദേവി അറിയിച്ചു.




