ഇടതുപക്ഷ സർക്കാരിനെതിരെ രാഹുൽ ഗാന്ധി നടത്തുന്ന രാഷ്ട്രീയ കടന്നാക്രമണങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി കേരളത്തിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസ്.
ഇന്ത്യാ സഖ്യത്തിലെ പ്രധാന ഘടകകക്ഷിയായ ഇടതുപക്ഷത്തിനെതിരെ സംസാരിക്കുമ്പോൾ സഖ്യത്തിന്റെ നേതാവാണെന്ന ബോധ്യം രാഹുൽ മറക്കരുതെന്ന് അദ്ദേഹം പറഞ്ഞു.
സ്വന്തം ഘടകകക്ഷിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ പാലിക്കേണ്ട പക്വത രാഹുൽ ഗാന്ധി കാട്ടുന്നില്ലെന്ന് കെ.വി. തോമസ് കുറ്റപ്പെടുത്തി. കേരളത്തിന് ലഭിക്കേണ്ട വിഹിതം കേന്ദ്രം തടഞ്ഞുവെക്കുമ്പോൾ പ്രതിപക്ഷ നേതാവായ രാഹുൽ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. ഈ വിഹിതം വയനാടിന് കൂടി അർഹതപ്പെട്ടതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
വയനാട് ദുരന്തത്തിനുള്ള പ്രത്യേക സഹായം, കേരളത്തിന് എയിംസ്, അതിവേഗ റെയിൽ, വിഴിഞ്ഞം തുറമുഖത്തിന്റെ തുടർവികസനം തുടങ്ങിയ അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളിൽ രാഹുൽ ഇതുവരെ ശബ്ദമുയർത്തിയിട്ടില്ല. ജന ക്ഷേമ പദ്ധതികളുമായി മൂന്നാം ഊഴത്തിനായി തയ്യാറെടുക്കുന്ന ഇടതുമുന്നണിക്കെതിരെ ആക്ഷേപങ്ങൾ ഉന്നയിക്കുന്നത് ലോകസഭാ പ്രതിപക്ഷ നേതാവ് എന്ന പദവിക്ക് യോജിച്ചതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






