ന്യൂഡൽഹി: കേരളത്തിലെ പ്രതിപക്ഷ നേതാവിനെ സംസ്ഥാന ഘടകം തന്നെ തീരുമാനിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യുന്നതിനായി രണ്ട് ദിവസമായി ന്യൂഡൽഹിയിൽ ചേർന്ന പോളിറ്റ്ബ്യൂറോ യോഗത്തിൽ പ്രതിപക്ഷ നേതൃപദവി സംബന്ധിച്ച ചർച്ചകൾ നടന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ഇനി ഡൽഹിയിലേക്ക് വരുന്നത് പ്രതിപക്ഷ നേതാവായിട്ടാണോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് മുഖ്യമന്ത്രി പിണറായി വിജയൻ മൗനം പാലിക്കുകയാണ് ചെയ്തത്.
പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിനായി സിപിഐ അവകാശവാദം ഉന്നയിച്ച പശ്ചാത്തലത്തിൽ, നേതൃസ്ഥാനങ്ങൾ സംബന്ധിച്ച തീരുമാനം പോളിറ്റ്ബ്യൂറോയിൽ ഉണ്ടാകുമെന്ന് നേരത്തെ പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാൽ ഫലപ്രഖ്യാപനത്തിന് ശേഷമുള്ള അവലോകനത്തിനായിരുന്നു യോഗം മുൻഗണന നൽകിയത്. കേരളത്തിലും ബംഗാളിലും ഇടതുപക്ഷത്തിനുണ്ടായ കനത്ത തിരിച്ചടി യോഗം വിശദമായി ചർച്ച ചെയ്തു.
പത്ത് വർഷമായി അധികാരത്തിലിരുന്ന കേരളത്തിൽ ഭരണം നഷ്ടമായത് വലിയ ആഘാതമായി പോളിറ്റ്ബ്യൂറോ വിലയിരുത്തി. തിരിച്ചുവരവ് പ്രതീക്ഷിച്ചിരുന്ന ബംഗാളിൽ അഞ്ച് സീറ്റുകൾ വരെ ലക്ഷ്യമിട്ടിരുന്നെങ്കിലും ഒടുവിൽ ഒരു സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നതും ചർച്ചയായി. എങ്കിലും ബംഗാൾ നിയമസഭയിൽ ഇടതുപക്ഷത്തിന് പ്രാതിനിധ്യം തിരികെ ലഭിച്ചത് ആശ്വാസകരമാണെന്ന വിലയിരുത്തലും യോഗത്തിലുണ്ടായി.
കേരളത്തിലെ തോൽവിക്ക് പ്രധാന കാരണം സ്ഥാനാർത്ഥി നിർണ്ണയത്തിലുണ്ടായ പാളിച്ചകളാണെന്നാണ് പ്രാഥമിക വിലയിരുത്തൽ. സംസ്ഥാന സെക്രട്ടറിയേറ്റ് തയ്യാറാക്കിയ അവലോകന റിപ്പോർട്ട് എം.വി. ഗോവിന്ദൻ പോളിറ്റ്ബ്യൂറോയിൽ അവതരിപ്പിച്ചു. ഭരണവിരുദ്ധ വികാരവും സംഘടനാപരമായ പോരായ്മകളും തോൽവിക്ക് ആക്കം കൂട്ടിയതായി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. വരും ദിവസങ്ങളിൽ സംസ്ഥാന നേതൃത്വം യോഗം ചേർന്ന് പ്രതിപക്ഷ നേതൃസ്ഥാനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കും.






