കൽപ്പറ്റ: മൈസൂരു–കോഴിക്കോട് ദേശീയപാതയിൽ നടത്തിയ വാഹന പരിശോധനയിൽ കര്‍ണാടക ആർടിസി ബസിലെ യാത്രക്കാരനിൽ നിന്ന് 1.36 കോടി രൂപയുടെ കുഴൽപ്പണം എക്സൈസ് വിഭാഗം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് സ്വദേശിയായ അബ്ദുൽ റസാഖിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.
ഇന്ന് പുലർച്ചെ 3 മണിയോടെയായിരുന്നു പരിശോധന. ബെംഗളൂരുവിൽ നിന്ന് കോഴിക്കോട് പോകുകയായിരുന്ന കര്‍ണാടക ആർടിസിയുടെ വോൾവോ സ്ലീപ്പർ ബസിൽ നിന്നാണ് രേഖകളില്ലാതെ പണം പിടികൂടിയത്. വയനാട് മീനങ്ങാടിയിൽ വെച്ചാണ് പരിശോധന നടത്തിയത്.
സംസ്ഥാനതലത്തിൽ എക്സൈസ് വകുപ്പ് നടത്തുന്ന വാഹന പരിശോധനാ ഡ്രൈവിന്റെ ഭാഗമായാണ് നടപടി. പിടികൂടിയ പണവുമായി ബന്ധപ്പെട്ടയാതൊരു രേഖകളും പ്രതിക്ക് കൈവശമില്ലായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.
വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എ. ജെ. ഷാജിയുടെ മേൽനോട്ടത്തിൽ സുൽത്താൻബത്തേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സുനിൽ എം. കെ, റേഞ്ച് ഇൻസ്പെക്ടർ ബാബുരാജ് എന്നിവർ നേതൃത്വം നൽകിയ സംഘമാണ് പരിശോധന നടത്തിയത്. പണം തുടർനടപടികൾക്കായി ആദായനികുതി വകുപ്പിന് കൈമാറുമെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു.




