കോഴിക്കോട്: ഏറെ കാലമായി ഗതാഗത തടസ്സം ഉണ്ടാക്കി വരികയായിരുന്ന പൂനൂർ പുഴക്ക് കുറുകെയുള്ള പടനിലം പാലത്തിന് ശാപമോക്ഷം .പുതിയ പാലം നിർമ്മിക്കുന്നതിനും അതിന്റെ സ്ഥലം ഏറ്റെടുക്കുന്നതിനുമായി 7.16 കോടിയുടെ പുതുക്കിയ ഭരണാനുമതി നേടിയെടുക്കാൻ പി ടി എ റഹീം എം എൽ എ ക്ക് സാധിച്ചു .
2011ല്‍ പാലത്തിന് ഭൂമി ഏറ്റെടുക്കാന്‍ 50 ലക്ഷം രൂപയുടെയും 2018ല്‍ പാലം നിര്‍മാണത്തിന് 5.5 കോടി രൂപയുടെയും ഭരണാനുമതി ലഭ്യമാക്കിയിരുന്നുവെങ്കിലും സ്ഥലമേറ്റെടുക്കുന്നതില്‍ വന്ന കാലതാമസം കാരണം പ്രവൃത്തി ടെൻഡര്‍ ചെയ്യാന്‍ സാധിച്ചിരുന്നില്ല. പാലം നിര്‍മിക്കുന്നതിന് കുന്ദമംഗലം, മടവൂര്‍ വില്ലേജുകളിലായി 34.2 സെന്റ് ഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.
60 വര്‍ഷത്തോളം പഴക്കമുള്ള പടനിലത്തെ ഇടുങ്ങിയ പാലം നിലനിര്‍ത്തിക്കൊണ്ടാണ് പുതിയ പാലം നിര്‍മിക്കുന്നതിന് പദ്ധതി തയാറാക്കിയിട്ടുള്ളത്. ആകെ 79 മീറ്റര്‍ നീളത്തില്‍ നിര്‍മിക്കുന്ന പുതിയ പാലത്തിന് 1.5 മീറ്റര്‍ വീതിയിലുള്ള നടപ്പാത ഉള്‍പ്പെടെ 9.5 മീറ്റര്‍ വീതിയിലാണ് ഉണ്ടാവുക. പടനിലം ഭാഗത്ത് 150 മീറ്റര്‍ നീളത്തിലും ആരാമ്പ്രം ഭാഗത്ത് 80 മീറ്റര്‍ നീളത്തിലും അപ്രോച്ച് റോഡ് നിര്‍മിക്കുന്ന പ്രവൃത്തിയും പദ്ധതിയുടെ ഭാഗമായി പൂര്‍ത്തീകരിക്കും. പടനിലം ജങ്ഷന്റെ പ്രവൃത്തികൂടി പാലത്തിനൊപ്പം പൂര്‍ത്തീകരിക്കുന്നതോടെ ഈ ഭാഗത്തെ ഗതാഗതക്കുരുക്കിന് പരിഹാരമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഭൂവുടമകള്‍ക്ക് പണം കൈമാറി പാലവും അപ്രോച്ച് റോഡും നിര്‍മിക്കാനാവശ്യമായ സ്ഥലമേറ്റെടുക്കുന്നതിനും സാങ്കേതിക നടപടിക്രമങ്ങളും അതിവേഗം പൂര്‍ത്തീകരിക്കാനും പ്രവൃത്തി ടെൻഡര്‍ ചെയ്തതും ഉൾപ്പെടെ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചിട്ടുണ്ട്.










