കാബൂൾ: അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ സ്ഫോടനം. പാകിസ്ഥാൻ വ്യോമസേന നടത്തിയ ആക്രമണത്തിന്റെ ഭാഗമായാണ് സ്ഫോടനം നടന്നതെന്നാണ് റിപ്പോർട്ടുകൾ. തെഹ്രിക്-ഇ-താലിബാൻ പാകിസ്ഥാൻ ഒളിത്താവളങ്ങളെയാണ് ലക്ഷ്യമിട്ടത് എന്നാണ് പാകിസ്ഥാൻ മാധ്യമങ്ങൾ വ്യക്തമാക്കുന്നത്.
അഫ്ഗാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി ഇന്ത്യ സന്ദർശനം നടത്തുന്ന സമയത്താണ് ആക്രമണം നടന്നത്. അതിർത്തി കടന്ന് നടപടി സ്വീകരിക്കുമെന്ന് മുൻകൂട്ടി മുന്നറിയിപ്പ് നൽകിയിരുന്ന പാകിസ്ഥാൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫിന്റെ പ്രസ്താവനകൾക്കു പിന്നാലെയാണ് വ്യോമാക്രമണം നടന്നത്. അഫ്ഗാൻ മണ്ണ് പാകിസ്ഥാൻ വിരുദ്ധ തീവ്രവാദ പ്രവർത്തനങ്ങൾക്ക് സുരക്ഷിത കേന്ദ്രമാകുന്നതായാണ് ആസിഫിന്റെ ആരോപണം. ഇന്ത്യയുമായുള്ള അഫ്ഗാനിസ്ഥാന്റെ വളർന്നുവരുന്ന ബന്ധവും ഇതിന് പിന്നിലെ പ്രധാന കാരണമാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
സംഭവത്തെക്കുറിച്ച് താലിബാൻ സർക്കാർ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് വക്താവ് സബിഹുള്ള മുജാഹിദ് അറിയിച്ചു. കാബൂളിൽ സ്ഫോടന ശബ്ദം കേട്ടുവെങ്കിലും ആരും പരിക്കേറ്റിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ടിടിപി നേതാവ് നൂർ വാലി മെഹ്സൂദ് ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന റിപ്പോർട്ടുകൾ പാകിസ്ഥാൻ മാധ്യമങ്ങൾ പുറത്തുവിട്ടെങ്കിലും, അത് അഫ്ഗാൻ മാധ്യമങ്ങൾ നിഷേധിച്ചു. മെഹ്സൂദ് ജീവിച്ചിരിപ്പുണ്ടെന്നും പാകിസ്ഥാൻ തെറ്റായ പ്രചാരണം നടത്തുന്നുവെന്നും ആരോപിക്കുന്ന ഓഡിയോ ക്ലിപ്പും പുറത്തുവന്നു.






