ഇസ്ലാമാബാദ്: ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാത വിലക്ക് പാകിസ്താൻ വീണ്ടും നീട്ടി. പാകിസ്താൻ എയർപോർട്ട് അതോറിറ്റി പുറത്തിറക്കിയ നോട്ടാം പ്രകാരം മെയ് 24-ന് ഇന്ത്യൻ സമയം പുലർച്ചെ 5.30 വരെ ഈ നിയന്ത്രണം തുടരും.
കഴിഞ്ഞ വർഷം ഏപ്രിൽ 22-ന് പഹൽഗാം നടന്ന ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും വ്യോമപാതകൾ അടച്ചത്. തുടർന്ന് ഏപ്രിൽ 24 മുതൽ പാകിസ്താൻ ഇന്ത്യൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയപ്പോൾ, ഏപ്രിൽ 30 മുതൽ ഇന്ത്യ പാകിസ്താൻ വിമാനങ്ങൾക്കും സമാന നിയന്ത്രണം ഏർപ്പെടുത്തി. ഒരു വർഷം പിന്നിട്ടിട്ടും നയതന്ത്ര സംഘർഷം തുടരുകയാണ്.
പുതിയ നോട്ടീസനുസരിച്ച്, ഇന്ത്യയിൽ രജിസ്റ്റർ ചെയ്തതോ ഇന്ത്യൻ വിമാനക്കമ്പനികൾ പ്രവർത്തിപ്പിക്കുന്നതോ ആയ എല്ലാ വിമാനങ്ങൾക്കും പാകിസ്താൻ വ്യോമപാത നിരോധിതമാണ്. സൈനിക വിമാനങ്ങൾക്കും ഇന്ത്യയിൽ നിന്നുള്ള കമ്പനികൾ പാട്ടത്തിനെടുത്ത വിമാനങ്ങൾക്കും ഈ വിലക്ക് ബാധകമാണ്.
അതേസമയം, പാകിസ്താനെതിരെ ഇന്ത്യ ഏർപ്പെടുത്തിയ വിലക്ക് ഏപ്രിൽ 24-ന് അവസാനിക്കാനിരിക്കുകയാണ്. എന്നാൽ പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയും സാധാരണയായി ഓരോ മാസവും ഈ നിയന്ത്രണം നീട്ടിവരുന്നതിനാൽ, ഇത്തവണയും മെയ് 24 വരെ നീട്ടാൻ സാധ്യതയുണ്ടെന്നാണ് സൂചന.




