ന്യൂഡൽഹി: പാകിസ്ഥാൻ വീണ്ടും മിസൈൽ പരീക്ഷണം നടത്തി.120 കിലോമീറ്റർ ദൂരപരിധിയുള്ള മിസൈലാണ് പരീക്ഷിച്ചത്. പാകിസ്ഥാൻ സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും, നയ തന്ത്ര ഉദ്യോഗസ്ഥരും, ശാസ്ത്രജ്ഞരും, എഞ്ചിനീയർമാരും പരിശീലന വിക്ഷേപണത്തിന് സാക്ഷ്യം വഹിച്ചുവെന്ന് വിവരം. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ തിരിച്ചടിക്കുമെന്നുള്ള സാഹചര്യം നിലനിൽക്കെയാണ് പരീക്ഷണം നടത്തിയത്.
കഴിഞ്ഞ ദിവസവും പാകിസ്ഥാൻ ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചു. പാകിസ്ഥാൻ. കരയിൽ നിന്ന് കരയിലേക്ക് കൊടുക്കാവുന്ന മിസൈൽ പരീക്ഷണമാണ് പാകിസ്ഥാൻ നടത്തിയത്. ബാലിസ്റ്റിക് മിസൈൽ പരീക്ഷണം പാക്കിസ്ഥാന്റെ പ്രകോപനമായി കാണുമെന്ന് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു. 450 കിലോമീറ്റർ ദൂരപരിധിയുള്ള മിസൈൽ വിജയകരമായി പരീക്ഷിച്ചതായി പാക്കിസ്ഥാൻ അവകാശപ്പെട്ടു. കഴിഞ്ഞ ശനിയാഴ്ചയാണ് പരീക്ഷണം നടത്തിയത്.
അതേസമയം അതിർത്തിയിൽ സംഘർഷം അതിരൂക്ഷമാകുന്നതിനിടെ ചൈനീസ് അംബാസഡർ പാകിസ്ഥാൻ പ്രസിഡൻറിനെ കണ്ടു. പെഹൽഗാം ഭീകരാക്രമണത്തിലടക്കം പാകിസ്ഥാന് അനുകൂല നിലപാടുകളാണ് ചൈന നേരത്തെ സ്വീകരിച്ചിരുന്നത്. ഈ സാഹചര്യത്തിൽ സന്ദർശനം സുപ്രധാനമെന്നാണ് വിലയിരുത്തൽ. അതിനിടെ, ഇന്ത്യയുടെ നീക്കം തടയുന്നതിനായി വിവിധ രാജ്യങ്ങളിലേക്ക് പാകിസ്ഥാൻ പ്രതിനിധി സംഘങ്ങളെ അയക്കാൻ നീക്കം തുടങ്ങി.






