ന്യൂഡൽഹി: ഭീകരർക്കൊപ്പം പാക്ക് മന്ത്രിമാർ വേദി പങ്കിടുന്നതിൻ്റെ ചിത്രങ്ങളും വിഡിയോയും പുറത്ത്. പഹൽഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്നു കരുതപ്പെടുന്ന സെയ്‌ഫുള്ള കസൂരിയുൾപ്പെടെയുള്ള ഭീകരാറുമായുള്ള ചിത്രമാണ് പുറത്തു വന്നത്. പാക്കിസ്‌ഥാൻ്റെ ആണവപരീക്ഷണങ്ങളുടെ വിജയം ആഘോഷിക്കാൻ പാക്ക് പഞ്ചാബിലെ കസുറിൽ മേയ് 29ന് നടത്തിയ പരിപാടിയിലാണ് മന്ത്രിമാരും ഭീകരരും ഒരുമിച്ചു പങ്കെടുത്തത്.
പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിൻ്റെ അടുത്ത അനുയായികളും പാക്കിസ്‌ഥാൻ മുസ്‌ലിം ലീഗ് നവാസ് നേതാവ് മറിയം നവാസ്, പാക്ക് ഭക്ഷ്യ മന്ത്രി മാലിക് റഷിദ് അഹമ്മദ് ഖാൻ, പാക്ക് പഞ്ചാബ് നിയമസഭാ സ്‌പീക്കർ മാലിക് മുഹമ്മദ് അഹമ്മദ് ഖാൻ എന്നിവരും, ലഷ്‌കറെ തയിബ നേതാക്കളായ സെയ്ഫുള്ള കസൂരി, തൽഹ സയിദ്, അമീർ ഹംസ എന്നിവരും ഒന്നിച്ചുള്ള ചിത്രമാണ് പുറത്തായത് കുപ്രസിദ്ധ ഭീകരൻ ഹാഫിസ് സയീദിന്റെ മകൻ തൽഹ തുടങ്ങിയവരുമായാണ് വേദി പങ്കിട്ടത്. പാക്കിസ്ഥാൻ മർക്കസി മുസ്‌ലിം ലീഗ്ആയിരുന്നു പരിപാടിയുടെ സംഘാടകർ.
പ്രസംഗങ്ങളിൽ മന്ത്രിമാരും നേതാക്കളും ഇന്ത്യയ്ക്ക് എതിരെ വിദ്വേഷ പരാമർശങ്ങൾ നടത്തുന്ന വിഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മന്ത്രിമാർ ഭീകരരെ വേദിയിലേക്ക് സ്വീകരിച്ച് ആശംസയറിയിക്കുന്നതിൻ്റെ വിഡിയോയും പുറത്തു വന്നിരുന്നു.



