കോട്ടയം: പഠനത്തോടൊപ്പം പരിസ്ഥിതി സംരക്ഷണത്തിലും മാതൃകയാവുകയാണ് പാലാ അൽഫോൻസാ കോളേജ്. ‘ഗ്രീൻ ക്യാമ്പസ്’ എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പിന്റെ ഭാഗമായി കോളേജിൽ 50 കിലോവാട്ട് ശേഷിയുള്ള ഓൺ-ഗ്രിഡ് സോളാർ പാനൽ പദ്ധതി സ്ഥാപിച്ചു. സംസ്ഥാന-കേന്ദ്ര സർക്കാരുകളുടെ സംയുക്ത ധനസഹായ പദ്ധതിയായ റൂസ (RUSA 2.0) ഫണ്ട് ഉപയോഗിച്ചാണ് ഈ സോളാർ പാനലുകൾ സജ്ജമാക്കിയത്. സെഗ്മെറ്റ് എനർജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കിയ ഈ പ്ലാന്റ് പ്രവർത്തനമാരംഭിക്കുന്നതോടെ കോളേജിന്റെ പാരമ്പര്യ വൈദ്യുതി ഉപഭോഗം ഗണ്യമായി കുറയ്ക്കാനും പരിസ്ഥിതി സൗഹൃദ ഊർജ്ജം ഉൽപ്പാദിപ്പിക്കാനും സാധിക്കുമെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി. പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളുടെ ഉപയോഗത്തിൽ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വലിയൊരു മാതൃകയാണ് അൽഫോൻസാ കോളേജ് ഇതിലൂടെ മുന്നോട്ടുവെക്കുന്നത്.
ഊർജ്ജസംരക്ഷണത്തിന് പുറമെ ജൈവകമ്പോസ്റ്റ് നിർമ്മാണത്തിലും വിപണനത്തിലും കോളേജ് ഇതിനോടകം ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ഐ.ഇ.ഡി.സിയും (IEDC) സുവോളജി വകുപ്പും ചേർന്ന് വിദ്യാർത്ഥികളുടെ സഹകരണത്തോടെ വെർമിബെഡുകളിൽ നിന്ന് ഉൽപ്പാദിപ്പിച്ച ജൈവകമ്പോസ്റ്റ് വിപണിയിലെത്തിച്ച് മികച്ച പ്രതികരണമാണ് നേടിയത്. സോളാർ പദ്ധതിയുടെ ഉദ്ഘാടനം കോളേജ് മാനേജർ മോൺ. ഡോ. ജോസഫ് തടത്തിൽ നിർവഹിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. സിസ്റ്റർ മിനിമോൾ മാത്യു, ബർസാർ ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, ഡോ. ജോബിൻ വടക്കേതകിടി, വൈസ് പ്രിൻസിപ്പൽമാരായ ഡോ. സിസ്റ്റർ മഞ്ജു എലിസബത്ത് കുരുവിള, മഞ്ജു ജോസ്, റൂസ കോർഡിനേറ്റർ ഡോ. മായ ജോർജ് തുടങ്ങിയവർ പങ്കെടുത്തു.










