കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാലാ യു.ഡി.എഫിലെ ആഭ്യന്തര തർക്കങ്ങൾ തെരുവിലേക്ക്. മാണി സി. കാപ്പൻ എം.എൽ.എ സ്വന്തം പാർട്ടി ചിഹ്നം ഉപേക്ഷിച്ച് കോൺഗ്രസിന്റെ ‘കൈപ്പത്തി’ ചിഹ്നത്തിൽ മത്സരിക്കണമെന്ന പരസ്യ ആവശ്യവുമായി കോൺഗ്രസ് നേതാവും ഡി.സി.സി മുൻ ജനറൽ സെക്രട്ടറിയുമായ സാബു എബ്രഹാം രംഗത്തെത്തി.
ഫേസ്ബുക്ക് പോസ്റ്റിലൂടെ കാപ്പനെതിരെയും അദ്ദേഹത്തിന്റെ പ്രവർത്തനശൈലിക്കെതിരെയും കടുത്ത വിമർശനങ്ങളാണ് സാബു എബ്രഹാം ഉന്നയിച്ചിരിക്കുന്നത്. പാലാ നഗരസഭാ തിരഞ്ഞെടുപ്പിലെ വീഴ്ചകളും കോൺഗ്രസ് പ്രവർത്തകരോടുള്ള അവഗണനയും ചൂണ്ടിക്കാട്ടുന്ന പോസ്റ്റ് യു.ഡി.എഫ് കേന്ദ്രങ്ങളിൽ വലിയ പ്രകമ്പനമാണ് സൃഷ്ടിച്ചിരിക്കുന്നത്.
മാണി സി. കാപ്പൻ കോൺഗ്രസിൽ ലയിക്കണമെന്നത് നേരത്തെ മുല്ലപ്പള്ളി രാമചന്ദ്രൻ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ട കാര്യമാണെന്ന് സാബു ഓർമ്മിപ്പിക്കുന്നു. ഇത്തവണയും സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കാനാണ് ഭാവമെങ്കിൽ അത് അംഗീകരിക്കാനാവില്ലെന്ന സൂചനയാണ് അദ്ദേഹം നൽകുന്നത്. പിണറായി സർക്കാരിനെതിരെ സമരം ചെയ്യുന്നത് കോൺഗ്രസ് പ്രവർത്തകരാണെന്നും എന്നാൽ അതിന്റെ ഗുണഭോക്താവായ കാപ്പൻ മുഖ്യമന്ത്രിയെ വിമർശിക്കാൻ പോലും തയ്യാറാകുന്നില്ലെന്നും പോസ്റ്റിൽ കുറ്റപ്പെടുത്തുന്നു. എം.എൽ.എ ഫണ്ട് വിനിയോഗത്തിൽ സി.പി.എം വാർഡുകൾക്ക് മുൻഗണന നൽകുകയും കോൺഗ്രസ് പ്രതിനിധികളെ അവഗണിക്കുകയും ചെയ്യുന്ന നിലപാട് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാലാ നഗരസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ഭരണം നഷ്ടമായത് കാപ്പന്റെ ഏകോപനമില്ലായ്മ കൊണ്ടാണെന്ന് സാബു എബ്രഹാം അക്കമിട്ടു നിരത്തുന്നു. സ്വന്തം പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ മാത്രം ഉൾപ്പെടുത്തി കാപ്പൻ നടത്തുന്ന ‘കിച്ചൺ കമ്മിറ്റികളെ’ പരിഹസിക്കുന്ന പോസ്റ്റിൽ, കോൺഗ്രസ് നേതാക്കളെ മാറ്റിനിർത്തി നടത്തുന്ന വിരുന്നുകൾ യുഡിഎഫ് യോഗങ്ങളല്ലെന്നും അദ്ദേഹം തുറന്നടിച്ചു. ബി.ജെ.പി സ്ഥാനാർത്ഥിയായി ഷോൺ ജോർജ് എത്തുന്നതോടെ വോട്ടുകൾ ഭിന്നിക്കുമെന്നും, അത്തരമൊരു ത്രികോണ മത്സരത്തിൽ കൈപ്പത്തി ചിഹ്നത്തിന് മാത്രമേ വിജയിക്കാൻ കഴിയൂ എന്നുമാണ് സാബുവിന്റെ പക്ഷം.
ജോസ് കെ. മാണിയോടുള്ള വിരോധം കൊണ്ട് മാത്രം എല്ലാക്കാലവും ജയിക്കാമെന്ന് കാപ്പൻ കരുതരുത്. വരും തിരഞ്ഞെടുപ്പിൽ ജോസിനോടുള്ള ജനവികാരം സഹതാപമായി മാറാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. പാലാ കോൺഗ്രസിന്റെ മണ്ണാണെന്നും അത് തിരിച്ചുപിടിക്കാൻ കാപ്പൻ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുകയല്ലാതെ മറ്റ് വഴികളില്ലെന്നുമാണ് പോസ്റ്റ് വ്യക്തമാക്കുന്നത്. സഖാക്കളുടെ വോട്ട് കിട്ടില്ലെന്ന വാദം തള്ളിക്കളയുന്ന അദ്ദേഹം, കേരളത്തിന് പുറത്ത് സിപിഎം കൈപ്പത്തിക്ക് വോട്ട് ചെയ്യുന്നുണ്ടെന്ന് ഓർമ്മിപ്പിച്ചു. യുഡിഎഫ് വേദികളിൽ അഭിപ്രായം പറയാൻ അവസരമില്ലാത്തതിനാലാണ് ഫേസ്ബുക്കിലൂടെ പരസ്യ നിലപാട് സ്വീകരിക്കുന്നതെന്നും സാബു എബ്രഹാം വ്യക്തമാക്കി.






