കണ്ണൂർ: പാലത്തായിയിൽ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ അധ്യാപകനും ബിജെപി നേതാവുമായ കെ. പത്മരാജന് ജീവപര്യന്തം. തലശ്ശേരി അതിവേഗ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിൽ പോക്സോ, 376 എബി, ബലാത്സംഗം വകുപ്പുകൾ പ്രകാരം പ്രതിക്ക് 40 വർഷം തടവും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.
2020 ഫെബ്രുവരിയിൽ പത്മരാജൻ സ്കൂളിനകത്തും പുറത്തും കുട്ടിയെ മൂന്ന് തവണ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. ആദ്യം പരാതി പരിശോധിച്ച പൊലീസ് കേസ് വ്യാജമെന്ന് കണ്ടെത്തിയെങ്കിലും, പൊതുജനങ്ങൾ ശക്തമായി പ്രതിഷേധിച്ചതോടെ 2020 ഏപ്രിൽ 15ന് പ്രതിയെ ബന്ധു വീട്ടിൽ ഒളിവിൽ നിന്നു പിടികൂടി. ഇതിനിടെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. 2021 മേയിൽ അന്തിമ കുറ്റപത്രം സമർപ്പിച്ചു.
2024 ഫെബ്രുവരിയിൽ തുടങ്ങിയ വിചാരണക്കൊടുവിലാണ് തലശ്ശേരി പോക്സോ കോടതി പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രോസിക്യൂഷൻ പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടു. പ്രതിയുടെ കുടുംബവും പ്രായവും പരിഗണിച്ച് ഇളവ് വേണമെന്ന് പ്രതിഭാഗം വാദിച്ചു. കോടതി കേസിന്റെ മെറിറ്റ് പരിഗണിച്ചാണ് ശിക്ഷ വിധി ഉറപ്പിച്ചതെന്ന് വ്യക്തമാക്കി.



