ഉടുമ്പൻചോല: 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉടുമ്പൻചോല നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി സേനാപതി വേണു ശ്രദ്ധേയമായ വിജയം നേടി. 20,021 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം ജയിച്ചത്. സേനാപതി വേണുവിന് 64,916 വോട്ടുകൾ ലഭിച്ചപ്പോൾ എൽഡിഎഫ് സ്ഥാനാർഥി കെ.കെ ജയചന്ദ്രൻ 44,895 വോട്ടുകളോടെ രണ്ടാം സ്ഥാനത്തായി.
ഇടതുപക്ഷം വലിയ പ്രതീക്ഷയോടെ നോക്കിക്കണ്ടിരുന്ന മണ്ഡലമായിരുന്നു ഉടുമ്പൻചോല. തോട്ടം തൊഴിലാളികളും സാധാരണ ജനങ്ങളും തങ്ങൾക്ക് പിന്തുണ നൽകുമെന്നായിരുന്നു ഇടതിന്റെ കണക്കുകൂട്ടൽ. എന്നാൽ ഫലം പുറത്തുവന്നപ്പോൾ ജനങ്ങൾ യുഡിഎഫിനോടൊപ്പം നിൽക്കുന്നതാണ് വ്യക്തമായത്. ഇതോടെ ഇടതിന്റെ തകർച്ചയുടെ പട്ടികയിൽ ഉടുമ്പൻചോലയും ഇടം പിടിച്ചു.
പ്രത്യയശാസ്ത്രത്തേക്കാൾ വ്യക്തിപ്രഭാവത്തിനും ശക്തമായ നേതൃത്വത്തിനും പ്രാധാന്യം നൽകുന്ന മണ്ഡലമാണ് ഉടുമ്പൻചോല. ഇരട്ടയാർ, കരുണാപുരം, നെടുങ്കണ്ടം, പാമ്പാടുംപാറ, രാജാക്കാട്, രാജകുമാരി, ശാന്തൻപാറ, സേനാപതി, വണ്ടൻമേട്, ഉടുമ്പൻചോല എന്നീ പഞ്ചായത്തുകൾ ചേർന്നതാണ് ഈ മണ്ഡലം.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ എം.എം. മണി വൻ ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്നു. അന്ന് അദ്ദേഹം 77,381 വോട്ടുകൾ നേടിയപ്പോൾ കോൺഗ്രസിന്റെ ഇ.എം. അഗസ്തിക്ക് 39,076 വോട്ടുകൾ ലഭിച്ചു. ബിഡിജെഎസ് സ്ഥാനാർഥി സന്തോഷ് മാധവനും 7,208 വോട്ടുകൾ സ്വന്തമാക്കിയിരുന്നു.
തമിഴ്നാട്ടിൽ നിന്ന് കുടിയേറിയ തമിഴ് സംസാരിക്കുന്ന തോട്ടം തൊഴിലാളികളും, മലയാളം സംസാരിക്കുന്ന കുടിയേറ്റ കർഷകരും മണ്ഡലത്തിലെ പ്രധാന വോട്ടുബാങ്കുകളാണ്. തോട്ടം മേഖലയിലെ ജീവിത പ്രശ്നങ്ങൾ, പട്ടയ പ്രശ്നങ്ങൾ, വന്യജീവി ശല്യം, ആദിവാസി വികസനം, കാർഷിക ഉൽപ്പന്നങ്ങളുടെ വിലയിടിവ്, റോഡ് വികസനം തുടങ്ങിയ വിഷയങ്ങളായിരുന്നു ഈ തിരഞ്ഞെടുപ്പിലെ പ്രധാന ചർച്ചകൾ.




